വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

May 10, 2021 0 By Editor

ന്യൂഡല്‍ഹി:  വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പക്ഷപാതരഹിതമായി വാക്സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്സിന്‍ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയം. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യുട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. എക്സിക്യുട്ടീവിന്റെ പ്രാപ്തിയില്‍ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വാക്സിന്‍ നിര്‍മ്മാതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷപാത രഹിതവും യുക്തി സഹവുമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് വിഭിന്നമായി വളരെ കൂടുതല്‍ വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. അതിനാലാണ് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമുള്ള വിലയില്‍ ചെറിയ വ്യത്യാസം പ്രതിഫലിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.