
കൊച്ചിയില്‍ കണ്ണൂർ സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം; ദിവസങ്ങളോളം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, ലൈംഗികാതിക്രമം, മൂത്രം കുടിപ്പിച്ചു ” പരാതിയില്‍ പൊലീസില്‍ ഒളിച്ചുകളിയെന്ന് ആക്ഷേപം !
June 7, 2021കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിക്ക് കൊടും പീഡനമെന്ന് പരാതി. ദിവസങ്ങളോളം ഫ്ലാറ്റില്‍ പൂട്ടിയിട്ടു അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് അതിക്രൂര മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തു തുടങ്ങിയ ബന്ധത്തില്‍ ലിവിങ് ടുഗെദറിലായിരുന്നു ഇരുവരും. ലോക്ക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിക്കുകയായരുന്നു. ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടില്‍ ഉപദ്രവം തുടങ്ങി. യുവാവിന് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി.
ഫ്ലാറ്റില്‍നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും ഇത് മാര്‍ട്ടിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്‌ളാറ്റില്‍ കഴിഞ്ഞത്. ഇതിനിടെ, യുവതിയുടെ നഗ്ന വീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു.പീഡനങ്ങള്‍ സഹിച്ചു കഴിഞ്ഞ യുവതി ഒടുവില്‍ ഫെബ്രുവരി അവസാനത്തോടെയാണ് ഒരുവിധത്തില്‍ ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെട്ടത്. ഉടന്‍തന്നെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മാര്‍ട്ടിനെതിരെ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. പ്രതിയുടെ സ്വാധീനത്തിന്റെ ഫലമാണിതെന്നാണ് അറിയുന്നത്.
പ്രതിക്കായി തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഈ ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സ്ത്രീക്ക് നേരേ നടന്ന ക്രൂരമായ അതിക്രമത്തില്‍ പൊലീസിന്റെ ഈ ഒളിച്ചുകളിയാണ് ഏവരെയും ഞെട്ടിക്കുന്നത്. കേസെടുത്ത് ഇത്രയും ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്. യുവതി അതിക്രൂര പീഡനത്തിനാണ് ഇരയായത് എന്ന് വൈദ്യപരിശോധനയിലും വ്യക്തമായിരുന്നു.
യുവതി പരാതി നല്‍കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന്‍ അപലപിച്ചു. സിഐയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.