ഫ്ളാഷ് ബാക്ക് ഉള്ള വാച്ച് മെക്കാനിക്ക് ; സുരേഷ്ഗോപിയുടെ ‘എസ്‍ജി 251’നെക്കുറിച്ച് സംവിധായകന്‍

June 26, 2021 0 By Editor

സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണ. എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല. മാസ് സീക്വന്‍സുകള്‍ ഉണ്ട്. പക്ഷേ ആകെ സിനിമയില്‍ ഒരു 10, 20 മിനിറ്റുകള്‍ മാത്രമേ അത്തരം രംഗങ്ങള്‍ ഉണ്ടാവൂ. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാം. ‘മെമ്മോയര്‍ ഓഫ് എ മര്‍ഡറര്‍’ (വോന്‍ ഷിന്‍ യുന്‍ സംവിധാനം ചെയ്‍ത സൗത്ത് കൊറിയന്‍ ചിത്രം) സിനിമയില്ലേ? ആ ഒരു ഴോണറിലും മൂഡിലുമൊക്കെ വരുന്ന സിനിമയാണ്. പറയുന്നത് ജീം ബൂം ബാ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെയാണ് അദ്ദേഹം ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്.

ഫ്ളാഷ് ബാക്ക് ഉള്ള വാച്ച് മെക്കാനിക്ക്

സ്ലോ പേസിംഗ് ഉള്ള സിനിമയാണ് ഇത്. ഇടയ്ക്ക് മാത്രം ഗ്രാഫ് ഒന്ന് ഉയര്‍ന്നിട്ട് വീണ്ടും പഴയ പേസിലേക്ക് തിരിച്ചുവരുന്ന രീതിയിലാണ് സ്ക്രിപ്റ്റിംഗ്. രണ്ട് അപ്പിയറന്‍സുകളാണ് ചിത്രത്തില്‍ സുരേഷേട്ടന് ഉള്ളത്. പോസ്റ്ററില്‍ ഉള്ളത് കൂടാതെ മറ്റൊന്നും. വാച്ച് മെക്കാനിക്ക് ആണ് ആ കഥാപാത്രം. പുള്ളിക്ക് സ്വന്തമായിട്ട് ഒരു വാച്ച് കടയൊക്കെയുണ്ട്. റിട്ടയര്‍മെന്‍റ് ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു ആളാണ്. മുന്‍പ് വേറൊരു ജോലിയായിരുന്നു പുള്ളിക്ക്. അതില്‍ നിന്നുള്ള റിട്ടയര്‍മെന്‍റ്.. ആ ജോലിയുടെ ഭാഗമായിട്ടുള്ള ടാറ്റൂ ആണ് കൈയില്‍ കിടക്കുന്നത്. അതൊക്കെ കഴിഞ്ഞ് വന്നിട്ട് ഒരു വാച്ച് കടയൊക്കെയായി ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരാള്‍. അതേസമയം ചിത്രത്തില്‍ ആക്ഷന്‍ സീക്വന്‍സുകളും ഉണ്ട്.

അതേസമയം പോസ്റ്റര്‍ കണ്ട് പലരും ഇതൊരു മാസ് പടമാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. പക്ഷേ അങ്ങനെയല്ല. കുറേ ഡീറ്റെയ്‍ലിംഗ് ഉള്ള പോസ്റ്ററാണ് അത്. സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാനാവുന്ന കുറേ ഘടകങ്ങള്‍ അതിലുണ്ട്. അവ മൊത്തത്തിലൊന്ന് കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ നമ്മുടെ സിനിമയുടെ മൊത്തത്തിലുള്ള ഒരു സ്വഭാവം മനസിലാക്കാന്‍ പറ്റും. മുന്‍പില്‍ മേശപ്പുറത്തുള്ള രണ്ട് പുസ്‍തകങ്ങള്‍ ആയാലും പിന്നിലുള്ള തോക്കുകള്‍ ആയാലും. നായകനുവേണ്ടി മൂന്ന് അപ്പിയറന്‍സുകള്‍ ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്‍തത്. അവസാനം ഇപ്പോള്‍ പോസ്റ്ററില്‍ കാണുന്ന ലുക്ക് ഫൈനലൈസ് ചെയ്യുകയായിരുന്നു. മൂന്ന് ലുക്കും സുരേഷേട്ടന് ഓകെ ആയിരുന്നു. ആദ്യ രണ്ടിലും അദ്ദേഹം ചില നിര്‍ദേശങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ മൂന്നാമത്തേത് അദ്ദേഹത്തിന് പൂര്‍ണ്ണമായും തൃപ്‍തിയായി.

തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സുരേഷേട്ടനെ കണ്ടത്. കഥ പറയുന്നതിനു മുന്‍പേ സുരേഷേട്ടന്‍ ഒരു കാര്യം പറഞ്ഞു. അഞ്ച് വര്‍ഷം, പത്ത് വര്‍ഷം മുന്‍പിറങ്ങിയ സുരേഷ് ഗോപി ചിത്രങ്ങളുടെ രീതിയില്‍ ഉള്ളതാണെങ്കില്‍ ഞാന്‍ ചെയ്യുന്നില്ല എന്നായിരുന്നു അത്. അത്തരം സിനിമയാണെങ്കില്‍ കഥ പറയേണ്ടെന്നും പറഞ്ഞു. അങ്ങനെയുള്ളതല്ലെന്നും വ്യത്യസ്‍തതയുള്ള സിനിമയാണെന്നാണ് വിശ്വാസമെന്നും പറഞ്ഞുകൊണ്ടാണ് സിനിമ ഞങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് കഥ പറഞ്ഞത്. കേട്ടപ്പോള്‍ അദ്ദേഹം വളരെ എക്സൈറ്റഡ് ആയി. സ്റ്റോറിലൈന്‍ കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം ഓകെ പറഞ്ഞു.  ഫസ്റ്റ് ഹാഫില്‍ ഇന്‍ഡോര്‍ രംഗങ്ങളാണ് കൂടുതലെങ്കില്‍ സിനിമയുടെ സെക്കന്‍ഡ് ഹാഫ് എന്നു പറയുന്നത് ഔട്ട്ഡോര്‍ സീക്വന്‍സുകളും ആള്‍ക്കൂട്ടവുമൊക്കെ കടന്നുവരുന്ന രംഗങ്ങളാണ്. എണ്ണൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ ആവശ്യമായി വരുന്ന രംഗങ്ങള്‍ ഉണ്ട്. കൊവിഡ് സാഹചര്യം പൂര്‍ണ്ണമായും ഒഴിവായതിനുശേഷമേ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയൂ.