കോട്ടയത്ത് ചുവന്ന കാറിലെത്തിയ മധ്യവയസ്‌കന്‍ പീഡിപ്പിച്ചെന്ന് 14കാരി പറഞ്ഞത് പച്ചക്കള്ളം; പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛന്‍” പീഡന കേസിന് തുമ്പുണ്ടാക്കി പൊലീസ്

August 11, 2021 0 By Editor

കോട്ടയത്തു വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരിയെ നാലര മാസം ഗര്‍ഭിണിയാക്കിയത് ചുവന്ന കാറിലെത്തിയ മധ്യവയസ്‌കന്‍ അല്ല. നാലുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛന്‍ തന്നെയാണെന്ന് തെളിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. വയറുവേദനയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സ നല്‍കിയപ്പോള്‍ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിൾ എടുത്ത് നടത്തിയ പരിശോധനയിലാണ് രണ്ടാനച്ഛന്‍ കുടുങ്ങിയത്.

വഴിയോര കച്ചവടം നടത്തിയപ്പോള്‍ കാറിലെത്തിയ ആള്‍ സാധനം വാങ്ങാം എന്ന് പറഞ്ഞു വണ്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരുന്ന മൊഴി.മൊഴിയില്‍ പൊലീസിന് വിശ്വാസമുണ്ടായിരുന്നില്ല. മയക്കുമരുന്ന് നല്‍കിയതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ ആകില്ല എന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സംഭവം പുറത്തുവന്നതോടെ അടുത്ത ദിവസം തന്നെ രണ്ടാനച്ഛന്‍ മുങ്ങി. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. സംഭവത്തില്‍ മറ്റൊന്നും അറിയില്ല എന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി പറഞ്ഞത് മാത്രമാണ് തനിക്കും അറിയാവുന്നത് എന്നായിരുന്നു മാതാവിന്റെ മൊഴി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു. ഏറെക്കാലമായി പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി തുറന്നു സമ്മതിച്ചു.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ചു ദിവസമായി പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നു. ഇതും നിര്‍ണായകമായി മാറി. രണ്ടാനച്ഛനെ ഭയന്നാകാം പെണ്‍കുട്ടി കള്ളക്കഥ പറഞ്ഞത് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി കെ എല്‍ സജിമോന്‍ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പോക്‌സോ കേസ് ആയതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ല എന്ന് പൊലീസ് അറിയിച്ചു.