മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം

മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം

November 26, 2021 0 By Editor

ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണം . നൂറ്റിയറുപതോളം പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കു പറ്റി. നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. മുംബൈ അധോലോകത്തെ  വിറപ്പിച്ച വിജയ് സലാസ്കർ, സമർത്ഥനായ പോലീസ് ഓഫീസറും ഭീകര വിരുദ്ധ സേന തലവനുമായിരുന്ന ഹേമന്ത് കാർക്കറെ, കുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന പോലീസ് കമ്മീഷണർ അശോക് കാംതെ, നാഷണൽ സെക്യൂരിറ്റി ഗാർഡിലെ മേജറായിരുന്ന സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ഹവിൽ ദാർ ഗജേന്ദർ സിംഗ്, മരണം കീഴടക്കുന്നതിനു മുൻപേ അജ്മൽ കസബിനെ കീഴടക്കിയ തുക്കാറാം ഓംബ്ലേ തുടങ്ങിയ കർമ്മ ധീരരുടെ കനത്ത നഷ്ടങ്ങളാണ് 2008 നവംബറിലെ അവസാന ആഴ്ച നമുക്ക് സമ്മാനിച്ചത്.

മാസങ്ങളും വർഷങ്ങളുമെടുത്ത് ലഷ്കർ ഇ തോയ്ബയും ഐഎസ്ഐയും അൽ ഖ്വായ്ദയും ഒരുമിച്ചൊരുക്കിയ ആക്രമണം തുക്കാറാം ഓംബ്ലെയും ഹേമന്ത് കാർക്കറെയും വിജയ് സലാസ്കറും ആശോക് കാംതെയും സന്ദീപ് ഉണ്ണിക്കൃഷ്ണനുമുൾപ്പെടെയുള്ള ധീരന്മാരുടെ പോരാട്ട വീര്യത്തിനു മുന്നിൽ തകർന്നു തരിപ്പണമാകുന്നത് ഭാരതം കണ്ടു. നരിമാൻ പോയിന്റിൽ ഭീകരർക്കെതിരെ പോരാടുമ്പോൾ ശിരസിലേറ്റ വെടിയുണ്ടയുടെ ചീളുമായി ജീവിക്കുന്ന എൻ എസ് ജി കമാൻഡോ കണ്ണൂർ സ്വദേശി പി വി മനേഷിനെപ്പോലെയുള്ളവരുടെ ധീരതയും സഹനവും ഭാരതം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.

മുംബൈ ഭാവിയിലേക്കുള്ള ഒരു ചൂണ്ടു പലകയാണ്. ബ്ലീഡ് ഇന്ത്യാ പ്രോജക്ട്സുമായി ലഷ്കർ ഇ തോയിബയും, സ്വന്തം മതശാസ്ത്രത്താൽ ലോകത്തെ മോചിപ്പിക്കാൻ തീരുമാനിച്ചു കൊണ്ട് അൽ ഖ്വായ്ദയും പിന്തുണയായി താലിബാനും പുതിയ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റും ഒരു കുടക്കീഴിലെത്തുമ്പോൾ മുംബൈ മോഡൽ ആക്രമണങ്ങൾ ആവർത്തിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാലും രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ ഉയർന്നു വരുന്ന ഓരോ വെല്ലുവിളികളും നേരിടാൻ നമ്മുടെ ഇന്ത്യൻ ആർമി സജ്ജരാണ്. ഈ രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനായി അവസാന ശ്വാസം വരെ പോരാടുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.