യു.ഡി.എഫ് വിട്ടുപോയപ്പോള്‍ മാണി ഉന്നയിച്ച ആക്ഷേപങ്ങള്‍ പിന്‍വലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം: വി എം സുധീരന്‍

June 10, 2018 0 By Editor

കാസര്‍കോട്: രാജ്യസഭാ സീറ്റ് വിവാദത്തില്‍ നിലപാട് മയപ്പെടുത്താതെ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത്. കെ.എം.മാണി സ്വീകരിച്ചത് ചാഞ്ചാട്ട രാഷ്ട്രീയമെന്നും ബിജെപി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം വിലപേശിയെന്നും സുധീരന്‍ പറഞ്ഞു. കെ.എം.മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്. ബിജെപിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന് മാണി പ്രഖ്യാപിക്കുമോ? മാണി നിലപാടില്‍ വ്യക്തത വരുത്തണമെന്നും സുധീരന്‍ പറഞ്ഞു. യു.ഡി.എഫ് വിട്ടുപോയപ്പോള്‍ മാണി ഉന്നയിച്ച ആക്ഷേപങ്ങള്‍ പിന്‍വലിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം.
ഇപ്പോള്‍ യു.ഡി.എഫിലുള്ള മാണി, ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഖേദം പ്രകടിക്കപ്പണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

പൊതുസമൂഹത്തില്‍ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും ഇതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് അദ്ദേഹം തിരിച്ചറിയണം. യു.ഡി.എഫിന് മാണി പിന്തുണ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദയനീമായി പരാജയപ്പെട്ടു. മകന്‍ ജോസ് കെ.മാണി കോട്ടയം ലോക്‌സഭാ സീറ്റില്‍ വീണ്ടും മത്സരിച്ചാല്‍ ജയിക്കില്ലെന്ന ഉറപ്പ് മാണിക്കുണ്ട്. അതിനാലാണ് അദ്ദേഹം രാജ്യസഭാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിച്ചതെന്നും സുധീരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസ്സിന് നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി വിഎം സുധീരന്‍ ആദ്യം മുതല്‍ തന്നെ രംഗത്ത് വന്നിരുന്നു. കേരള കോണ്‍ഗ്രസിന് സീറ്റ് കൈമാറിയതില്‍ അട്ടിമറിയും നിഗൂഢതയും ഉണ്ടെന്നും സുധീരന്‍ ആരോപിച്ചിരുന്നു.കെപിസിസി എക്‌സിക്യൂട്ടീവില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ്. ഇപ്പോഴത്തെ നടപടിയിലൂടെ യുപിഎയുടെ ഒരു സ്ഥാനം നഷ് ടപ്പെടുത്തി. അധ്യക്ഷനായിരിക്കെ മുന്നണിയിലില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.