ചരിത്ര നേട്ടം: കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍

April 12, 2018 0 By Editor

ന്യൂഡല്‍ഹി: ബാഡ്മിന്റണില്‍ ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തി പുരുഷ സിംഗിള്‍സ് താരം കിഡംബി ശ്രീകാന്തിന് ചരിത്ര നേട്ടം. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന നേട്ടമാണ് ശ്രീകാന്ത് സ്വന്തമാക്കിയിരിക്കുന്നത്. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സണെ മറികടന്നായിരുന്നു നേട്ടം. സൈനാ നേവാളിന് ശേഷം ലോക ഒന്നാം നമ്പറില്‍ എത്തുന്ന ആദ്യ താരമാണ് ശ്രീകാന്ത്.

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഡന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീട് സൂപ്പര്‍സീരീസ് കിരീടങ്ങള്‍ നേടിയിരുന്നു. നാലു കിരീടവും കരസ്ഥമാക്കുന്ന ലോകത്തെ നാലാമത്തെയാളായിട്ടാണ് ഇതോടെ ശ്രീകാന്ത് മാറിയത്്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണമെഡല്‍ നേടുന്നതിന് സഹായിച്ച ശ്രീകാന്ത് തിങ്കളാഴ്ചത്തെ നേട്ടത്തോടെ 76,895 പോയിന്റുകള്‍ നേടിയാണ് ഒന്നാം റാങ്കില്‍ എത്തിച്ചത്. 77,130 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആക്‌സെല്‍സണിന് 1660 പോയിന്റ് കുറഞ്ഞു 75,470 പോയിന്റായതോടെയാണ് ശ്രീകാന്ത് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.

നിലവില്‍ ഓസ്‌ട്രേലിയയുടെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ ശ്രീകാന്ത് മറ്റൊരു മൂന്‍ ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ലീ ചോംഗ് വീയെ വീഴ്ത്തിയിരുന്നു. 2013 ല്‍ തായ്‌ലന്റ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിക്കൊണ്ടാണ് ശ്രീകാന്ത് ബാഡ്മിന്റണില്‍ വരവറിയിച്ചത്. കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ ഓപ്പണ്‍ കിരീടം നേടിയയാളാണ് ആക്‌സില്‍സണ്‍. കൊറിയയുടെ സോന്‍ വാന്‍ ഹൊയാണ് മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 4 മുതല്‍ 9 വരെ നടന്ന ടൂര്‍ണമെന്റ് ഇത്തവണ നീളുന്നത് താരത്തിന് തിരിച്ചടിയായി. ഈ ടൂര്‍ണമെന്റ് ഇത്തവണ മെയ് യിലോ ജൂണിലോ നടക്കും. 52 ആഴ്ച കാലമാണ് ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കണക്കാക്കുന്നത്. ഈ കാലയളവിലെ 10 മികച്ച ടൂര്‍ണമെന്റുകളാണ് റാങ്കിംഗ് പോയിന്റിനായി നിര്‍ണ്ണയിക്കപ്പെടുന്നത്. 2015 ഏപ്രില്‍ 1 ന് ഒന്നാം നമ്പറില്‍ എത്തി സൈനാ നേവാളാണ് ഇക്കാര്യത്തില്‍ ആദ്യം ഈ നേട്ടം കൈ വരിച്ചത്. കമ്പ്യൂട്ടറൈസ്ഡ് റാങ്കിംഗ് വരുന്നതിന് മുമ്പ് 1980 ല്‍ മൂന്ന് ടൂര്‍ണമെന്റില്‍ ജയിച്ച പ്രകാശ് പദുക്കോണ്‍ അനൗദ്യോഗികമായി ഒന്നാമത് എത്തിയിരുന്നു.