റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് നിഗമനം

റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് നിഗമനം

January 4, 2023 0 By Editor

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിയായ 32-കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില് വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 29-ന് വൈകിട്ട് ബീച്ചില്‍ യുവതിയെ കണ്ടതായി പറയുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പോലീസും ഡോഗ്‌സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് യുവതിയുടെ ബാഗും ഉള്‍വസ്ത്രവും കണ്ടെത്തി.

കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണു നാട്ടുകാരുടെ ആരോപണം. ലോട്ടറിയും സൗന്ദര്യ വര്‍ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചില്‍നിന്നു കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. ഭർത്താവ് ബിജു 3 വർഷം മുൻപ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള 2 പെൺമക്കളുണ്ട്. മൃതദേഹം സംസ്കരിച്ചു. അധികം ബലപ്രയോഗം നടന്നിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.