സ്ത്രീയുടെ ചെവിക്കുള്ളിൽ മൂളൽ; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിക്കൂട്

സ്ത്രീയുടെ ചെവിക്കുള്ളിൽ മൂളൽ; പരിശോധനയിൽ കണ്ടെത്തിയത് ചിലന്തിക്കൂട്

May 1, 2023 0 By Editor

ചെവി നിര്‍ത്താതെ മൂളുന്നുവെന്നാണ് ചൈനയിലെ ഹ്യുഡോങ് കൗണ്ടി പീപ്പിള്‍സ് ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ സ്ത്രീ ഡോക്ടറോട് പറഞ്ഞത്.  ഇതേ തുടര്‍ന്ന് ചെവിക്കുള്ളിൽ എൻഡോസ്കോപ്പി നടത്താൻ ഡോക്ടർ തീരുമാനിച്ചു. ആദ്യമൊന്നും പരിശോധനയില്‍ ഒന്നും വ്യക്തമായില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ചെവിക്കുള്ളില്‍ നിന്നും എന്‍ഡോസ്‌കോപി ട്യൂബിനു നേരെ പാഞ്ഞടുക്കുന്ന ഒരു കുഞ്ഞന്‍ ചിലന്തിയെയാണ് ഡോക്ടര്‍ കണ്ടത്. ആ സ്ത്രീയുടെ ചെവിക്കുള്ളില്‍ ചിലന്തി കൂടുകൂട്ടിയിരുന്നു

രോഗിക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ സുരക്ഷിതമായി ചിലന്തിയെ ചെവിക്ക് പുറത്തേക്ക് എത്തിക്കുന്നതില്‍ ഡോക്ടര്‍ വിജയിച്ചു. വിഷമില്ലാത്ത ഇനം ചിലന്തിയായതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എങ്കിലും സ്ത്രീയുടെ ചെവിക്കുള്ളില്‍ ചെറിയ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ ഏപ്രില്‍ 20നാണ് ഈ വിചിത്ര സംഭവം നടന്നത്.

‘നമ്മുടെ ചെവിക്കല്ലിനോട് സാമ്യതയുള്ള കൂടാണ് ചിലന്തി ചെവിക്കുള്ളില്‍ നിര്‍മിച്ചത്. അതുകൊണ്ടുതന്നെ ആദ്യം പ്രത്യേകിച്ച് പ്രശ്‌നമുള്ളതായി അറിഞ്ഞില്ല. പിന്നീട് സൂഷ്മമായി പരിശോധിച്ചപ്പോഴാണ് ചെവിക്കുള്ളില്‍ എന്തോ അനങ്ങുന്നതായി കണ്ടെത്തിയത്’ഹ്യുഡോങ് കൗണ്ടി പീപ്പിള്‍സ് ഹോസ്പിറ്റലിലെ ഹാന്‍ സിങ്‌ലോങ് പറയുന്നു.

ഇങ്ങനെ എന്തെങ്കിലും അസ്വാഭാവികത തോന്നിയാല്‍ ഒരിക്കലും സ്വയം ചികിത്സിക്കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാരണം അങ്ങനെ ചെയ്താല്‍ കൂടുതല്‍ ഗുരുതരമായ പരിക്കിലും അപകടങ്ങളിലും കലാശിച്ചേക്കാമെന്നതാണ് മുന്നറിയിപ്പിന് പിന്നില്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരെയും ആശുപത്രികളേയും സമീപിക്കുകയാണ് വേണ്ടത്.

നേരത്തെയും ഇതുപോലുള്ള വിചിത്രമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വെളിച്ചം അടിച്ചു കൊടുക്കുമ്പോള്‍ ചെവിയില്‍ നിന്നും ചിലന്തി പുറത്തേക്കു വരുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. 2012ല്‍ ചൈനയില്‍ ലീ എന്നു പേരുള്ള ഒരു സ്ത്രീ ചെവിക്കുള്ളില്‍ അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലെത്തുകയും വിശദമായ പരിശോധനയില്‍ ചെവിയില്‍ എട്ടുകാലിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചെവിക്കുള്ളില്‍ ഉപ്പുരസമുള്ള വെള്ളം നിറച്ചാണ് അന്ന് ഡോക്ടര്‍മാര്‍ ലീയുടെ ചെവിയിലെ എട്ടുകാലിയെ പുറത്തെത്തിച്ചത്.