സ്വിഫ്‌റ്റ്‌ ബസില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച്‌ യുവാവ്‌ സ്വയം കഴുത്തറുത്തു

സ്വിഫ്‌റ്റ്‌ ബസില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച്‌ യുവാവ്‌ സ്വയം കഴുത്തറുത്തു

May 6, 2023 0 By Editor

മലപ്പുറം: കെ.എസ്‌.ആര്‍.ടി.സി സ്വിഫ്‌റ്റ്‌ ബസില്‍ യുവതിയെ കത്തികൊണ്ട്‌ കുത്തി പ്പരുക്കേല്‍പ്പിച്ച്‌ യുവാവ്‌ സ്വയം കഴുത്തറുത്ത സംഭവത്തിനു പിന്നില്‍ പ്രണയവും തുടര്‍ന്നുണ്ടായ സംശയവും. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള വയനാട്‌ മൂലങ്കാവ്‌ സ്വദേശി സനിലിനെതിരേ (25) പോലീസ്‌ വധശ്രമത്തിനു കേസെടുത്തു.

വെന്റിലേറ്ററിലായിരുന്ന ഇയാളെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‌ ഐ.സി.യുവിലേക്കു മാറ്റി. കുത്തേറ്റ ഗൂഡല്ലൂര്‍ സ്വദേശിനി സീതയെ ജനറല്‍ വാര്‍ഡിലേക്കു മാറ്റി. സീതയുടെ മൊഴി പോലീസ്‌ രേഖപ്പെടുത്തി. മൂന്നാറില്‍നിന്ന്‌ ബംഗളുരുവിലേക്കു പോവുകയായിരുന്ന ബസില്‍ വ്യാഴാഴ്‌ച രാത്രി 11ന്‌ തിരൂരങ്ങാടി വെന്നിയൂരിനടുത്തു വച്ചായിരുന്നു സംഭവം.സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയില്‍ ഒരു വര്‍ഷത്തോളം ഒരുമിച്ച്‌ ജോലി ചെയ്‌ത സമയത്താണ്‌ ഇരുവരും പ്രണയത്തിലായത്‌. സീതയുടെ ഭര്‍ത്താവ്‌ മരിച്ചു. ഒരു കുഞ്ഞുണ്ട്‌. സനിലിനും ഭാര്യയും കുട്ടിയുമുണ്ട്‌. ശമ്പളം കുറവായതിനാല്‍ ഇരുവരും ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന്‌ സീത ആലുവയിലെ ഒരു വീട്ടില്‍ ഹോംനഴ്‌സായും സനില്‍ കോട്ടയത്തെ ഹോട്ടലിലും ജോലി ചെയ്‌തു.

ഇതിനിടെ, സീതയ്‌ക്ക്‌ മറ്റൊരു ബന്ധമുണ്ടെന്ന സംശയം സനിലിനുണ്ടായി. തെറ്റിദ്ധാരണ മാറ്റാന്‍ യുവതി പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സനില്‍ ഇക്കാര്യം പറഞ്ഞ്‌ നിരന്തരം ശല്യംചെയ്ന്‍ തുടങ്ങിയതോടെ യുവതി ആലുവ പോലീസ്‌ സേ്‌റ്റഷനില്‍ പരാതി നല്‍കി. സ്‌റ്റേഷനില്‍ നിന്നും സനിലിന്റെ മൊബൈല്‍ ഫോണിലേക്ക്‌ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന്‌ സീത നാട്ടിലേക്കു പോകാനായി ഓട്ടോറിക്ഷയില്‍ കയറി അങ്കമാലിയിലെത്തി സുല്‍ത്താന്‍ബത്തേരിയിലേക്ക്‌ ബസ്‌ കയറി. അങ്കമാലിയില്‍ സനിലിനെ കണ്ട സീത ഇയാളറിയാതെയാണ്‌ ബസില്‍ കയറിയത്‌. എടപ്പാള്‍ സ്‌റ്റോപ്പില്‍ വച്ച്‌ സനിലും കയറി. ബസില്‍ വച്ച്‌ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്‌ ബസ്‌ ജീവനക്കാര്‍ ഇടപെട്ട്‌ ഇരുവരെയും സീറ്റ്‌ മാറ്റിയിരുത്തി.

രാത്രി പത്തോടെ ഭക്ഷണം കഴിക്കാനായി എടരിക്കോട്‌ നിര്‍ത്തിയ ബസ്‌ വീണ്ടും പുറപ്പെട്ട്‌ 11ഓടെ വെന്നിയൂരില്‍ എത്താറായപ്പോഴാണ്‌ ആക്രമണമുണ്ടായത്‌. ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത്‌ അപ്രതീക്ഷിതമായി യുവതിയുടെ നെഞ്ചില്‍ കുത്തിയശേഷം സനില്‍ സ്വയം കഴുത്തറുത്തു. യാത്രക്കാര്‍ ചേര്‍ന്ന്‌ ഇവരെ ആദ്യം തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഫോറന്‍സിക്‌ സംഘം ബസില്‍ പരിശോധന നടത്തി. തിരൂരങ്ങാടി എസ്‌.എച്ച്‌.ഒ കെ.ടി. ശ്രീനിവാസനാണ്‌ കേസ്‌ അനേ്വഷിക്കുന്നത്‌.