ഒരേ ജോലിക്ക് വ്യാജരേഖ ഉപയോഗിച്ചത് ഒന്നല്ല രണ്ടുവട്ടം

ഒരേ ജോലിക്ക് വ്യാജരേഖ ഉപയോഗിച്ചത് ഒന്നല്ല രണ്ടുവട്ടം

June 9, 2023 0 By Editor

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കാസർകോട് കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജോലി നേടിയ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യ, ജോലിയില്‍ തുടരാന്‍ കോളജിൽ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കിയെന്ന് കണ്ടെത്തൽ. എന്നാൽ, അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാൽ നിയമനം ലഭിച്ചില്ല. വിഷയത്തിൽ നീലേശ്വരം പൊലീസ് കരിന്തളം കോളജിലെത്തി തെളിവെടുക്കുന്നു.

2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഇവർ ഇവിടെ താൽക്കാലികാധ്യാപികയായി ജോലി ചെയ്തിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് കരിന്തളത്ത് ഹാജരാക്കിയിരുന്നത്. കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത കാലയളവിൽ ഇവർ സർവകലാശാല മൂല്യ നിർണയ ക്യാംപുകളിലും പങ്കെടുത്തതായും വിവരമുണ്ട്. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്.

ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു പങ്കെടുക്കുന്നതിനിടെയാണ് വിദ്യയുടെ വ്യജരേഖ പുറത്തായത്. ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പെട്ടതോടെ കള്ളം പുറത്താവുകയായിരുന്നു. പാലക്കാട് പത്തിരിപ്പാല ഗവ.കോളജിലെ മലയാളം വകുപ്പിലും വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു.

2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് വിദ്യയുടെ വ്യജരേഖയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു. മാത്രമല്ല, മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല.