വിവാഹവാഗ്ദാനം നല്‍കി രണ്ടു മക്കളുളള ഹോംനഴ്സിനെ പീഡനത്തിന് ഇരയാക്കി ; പിന്നെ മുങ്ങി , നാലു മാസത്തിന് ശേഷം പ്രതി പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി രണ്ടു മക്കളുളള ഹോംനഴ്സിനെ പീഡനത്തിന് ഇരയാക്കി ; പിന്നെ മുങ്ങി , നാലു മാസത്തിന് ശേഷം പ്രതി പിടിയില്‍

June 9, 2023 0 By Editor

തൊടുപുഴ: ഹോം നഴ്‌സിങ് ജോലിക്കെത്തിയ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടരുകയും ചെയ്ത കേസിലെ പ്രതി മാസങ്ങള്‍ക്കു ശേഷം അറസ്റ്റില്‍. അറക്കുളം കൂവപ്പള്ളി കുന്നപറമ്പില്‍ അനില്‍ പ്രഭ (36)യാണ് പിടിയിലായത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറംമ്പാലം എന്ന ഉള്‍ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ തൊടുപുഴ പോലീസ് പിടികൂടിയത്. അനില്‍പ്രഭ ബോറംമ്പാലത്തെ ഒരു യു.പി.സ്‌കൂളില്‍ ഇംഗ്‌ളീഷ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കുമളി സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി ഡി.ജി.പി.ക്ക് നേരിട്ടു പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് തൊടുപുഴ പോലീസിന് കൈമാറി. പ്രതിയും സുഹൃത്തും ചേര്‍ന്ന് തൊടുപുഴ മണക്കാട് ജങ്ഷനില്‍ സ്വകാര്യ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സ്ഥാപനത്തിന്റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി.

ജോലി ശരിയാക്കി നല്‍കിയശേഷം യുവതിയെ നഗരത്തിലെ ഒരു ലോഡ്ജിലും പിന്നീട് നഗരത്തിനു സമീപം വാടക വീട്ടിലും 2022 മേയ് 28 മുതല്‍ 2023 ഫെബ്രുവരി 15 വരെ താമസിപ്പിച്ചു. യുവതിയെ ലോഡ്ജില്‍ പീഡിപ്പിച്ച പ്രതി പിന്നീടു വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീടു പ്രതി യുവതിയെ കബളിപ്പിച്ചു ജോലിക്കായി തെലുങ്കാനയിലെ സെക്കന്തരാബാദിലേക്ക് പോയി.

ഇതോടെയാണ് യുവതി പരാതി നല്‍കിയത്. താന്‍ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞാണ് യുവതിയെ വിശ്വസിപ്പിച്ചത്. പ്രതി തന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുമ്പോള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നു. അന്ന് ഭാര്യ നല്‍കിയ പരാതിയിന്മേല്‍ തൊടുപുഴ പോലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാള്‍ ഹാജരായില്ല. ഒടുവില്‍ കുട്ടിയെ കൂവപ്പള്ളിയിലെ ഇയാളുടെ അമ്മയെ ഏല്‍പ്പിച്ച് തിരികെപ്പോയി. ഇതിനു ശേഷമാണ് പീഡന പരാതി.

പ്രതിയെ പിടികൂടാനായി ഈ മാസം രണ്ടിന് പോലീസ് സംഘം സെക്കന്തരാബാദിലെത്തി. ലോക്കല്‍ പോലീസിന്റെയും മലയാളി സമാജത്തിന്റെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ, പ്രതി ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറംമ്പാലം എന്ന സ്ഥലത്തേക്കു കടന്നുകളഞ്ഞു.

ഇവിടെയെത്തി ഒരു സ്‌കൂളില്‍ അധ്യാപക ജോലി തരപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വീട്ടില്‍ താമസവും തുടങ്ങി. പ്രതിക്ക് പിന്നാലെ ബോറംമ്പാലത്തെത്തിയ പോലീസ് സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അനേ്വഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിയിലാകുമ്പോഴും ഒപ്പം ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച കസ്റ്റഡിലെടുത്ത പ്രതിയെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തൊടുപുഴ എസ്.ഐ. ജി.അജയകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. പി.കെ.സലീം, സി.പി.ഒ.മാരായ ഇ.എ.നിസാര്‍, പി.ജി.മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.