മരണം പതിയിരുന്ന കൊടുംകാട്ടിൽ ഒന്നാം പിറന്നാൾ ആഘോഷിച്ച ക്രിസ്റ്റി,സഹോദരങ്ങൾക്ക് രക്ഷാകവചമൊരുക്കിയ ലെസ്സി; നരിയും വിഷപാമ്പുകളും ആളെപ്പിടിയൻ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോൺ കാട്ടിൽ പ്രകൃതി ഒരുക്കിയ അതിജീവന പാഠം

മരണം പതിയിരുന്ന കൊടുംകാട്ടിൽ ഒന്നാം പിറന്നാൾ ആഘോഷിച്ച ക്രിസ്റ്റി,സഹോദരങ്ങൾക്ക് രക്ഷാകവചമൊരുക്കിയ ലെസ്സി; നരിയും വിഷപാമ്പുകളും ആളെപ്പിടിയൻ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോൺ കാട്ടിൽ പ്രകൃതി ഒരുക്കിയ അതിജീവന പാഠം

June 11, 2023 0 By Editor

അവിശ്വസനീയ അതിജീവനം.. നരിയും വിഷപാമ്പുകളും ആളെപ്പിടിയൻ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോൺ കാട്ടിൽ 40 ദിവസം കുടുങ്ങിപ്പോയ 4 കുഞ്ഞുങ്ങളുടെ അത്ഭുതകരമായ രക്ഷപ്പെടലിനെ മറ്റേത് വാക്കിലാണ് വിശേഷിപ്പിക്കാനാവുക,ദുരന്തമുഖത്ത് നിന്ന് പലതവണ അത്ഭുകരമായി രക്ഷപ്പെട്ട ചരിത്രമുള്ളവനാണ് മനുഷ്യൻ, എന്നിരുന്നാലും ജൂൺ 10 ലോകത്തിന് മാന്ത്രിക ദിനമായി. നാല് കുട്ടികളുടെ രക്ഷപ്പെടൽ അതിജീവനത്തിന്റെ സമ്പൂർണ്ണ മാതൃകയായി മാറി.എങ്ങനെയാണ് ഇത് സാധ്യമായത്? പെറ്റമ്മ മരിച്ച കുട്ടികൾക്ക് പ്രകൃതി പോറ്റമ്മയായി, രക്ഷപ്പെടണമെന്ന പ്രത്യാശ അവർക്ക് കരുത്തായി. പ്രകൃതിയോട് ഇണങ്ങി ജീവിച്ച അവരുടെ ജീവിതശൈലി ഉപകാരമായി.

മെയ് 1 നാണ് ലെസ്ലി എന്ന 13 കാരിയുടേയും കുടുംബത്തിന്റെയും ജീവിതത്തെ ആകെ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. ലെസ്ലിയും സഹോദരങ്ങളും മാതാവും സഞ്ചരിച്ച സെസ്‌ന 206 എന്ന ചെറുവിമാനം കാടിനുള്ളിൽ തകർന്നു വീണു. ആ അപകടത്തിൽ ലെസ്ലിയ്ക്കും മൂന്ന് സഹോദരങ്ങൾക്കും അവരുടെ മാതാവ് മഗ്ദലേനയെ നഷ്ടപ്പെട്ടു. എന്നാൽ വിധിയോട് തോറ്റ് കൊടുക്കാൻ അവർ ഒരുക്കമല്ലായിരുന്നു. പൊരുതാൻ തീരുമാനിച്ച അവർ അമ്മ നഷ്ടപ്പെട്ട ദു:ഖം ഉള്ളിലൊതുക്കി നടന്നു.

Children of the bush', lost 40 days in Colombian Amazon, found aliveപതിനൊന്ന് മാസം മാത്രം പ്രായമുള്ള സഹോദരൻ ക്രിസ്റ്റിനെ മാറോടണച്ച്, ഒമ്പതുവയസുകാരി സോളിനയുടെയും നാലുവയസുകാരി ടിയൻ നോറിന്റെയും കൈ പിടിച്ച് 13 കാരി ലെസ്ലി കാടിന് പുറത്തേക്കുള്ള വഴി തേടി അലഞ്ഞു. കൊളംബിയയിലെ പ്രാദേശിക ഗോത്രവിഭാഗമായ ഹ്യൂട്ടോട്ട് വിഭാഗത്തിൽ നിന്ന് വരുന്ന കുട്ടികൾ പരമ്പരാഗതമായി അവർക്ക് ലഭിച്ച അറിവുകൾ അതിജീവനത്തിനായി ഉപയോഗപ്പെടുത്തി. കാടിനുള്ളിലെ ഭക്ഷ്യയോഗ്യമായ പഴങ്ങളും ഔഷധഗുണമുള്ള വേരുകളും,വിത്തുകളും ഇലകളും മാത്രം കഴിച്ചു. തെളിനീരുറവകളിലെ വെള്ളം കുടിച്ച് ദാഹമകറ്റി. ഉറവ ഒഴുകുന്ന വഴിയേ അവർ സഞ്ചരിച്ചു. ഒരു നിമിഷമെങ്കിലും വെറുതെ നിന്നാൽ വേട്ടക്കിറങ്ങുന്ന വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടുന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ട് തന്നെ അവർ പകൽ വിശ്രമമില്ലാതെ സഞ്ചരിച്ചു. രാത്രി മരത്തിന് മുകളിൽ കമ്പും ഇലകളും വച്ച് മറച്ച് ഉറങ്ങി. പല രാത്രികളിലും കേവലം 13 വയസ് മാത്രം പ്രായമുള്ള ലെസ്സി അവർക്ക് അമ്മയായി ഉറങ്ങാതെ കൂട്ടിരുന്നു.

How hero sister, 13, kept brothers, including BABY, alive for 40 days in Amazon jungle - World News - Mirror Online

ഈ സമയമത്രയും കുട്ടികൾ ജീവിച്ചിരിപ്പുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ച കൊളംബിയൻ സൈന്യവും സന്നദ്ധപ്രവർത്തകരും പ്രതീക്ഷ കൈവിടാതെ കാട് അരിച്ചുപെറുക്കി. കഴിയാവുന്ന രീതിയിലെല്ലാം അവർ കുട്ടികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കി.കുട്ടികൾക്കായി വനത്തിൽ റൊട്ടികൾ വിതറി,മുത്തശ്ശിയുടെ നിർദ്ദേശങ്ങൾ റെക്കോർഡ് ചെയ്ത് വനമേഖലയിൽ കേൾപ്പിച്ച് ആത്മവിശ്വാസം പകരാൻ ശ്രമിച്ചു. മരങ്ങൾ മുറിച്ച് സ്േ്രപ പെയിന്റ് അടിച്ച് വഴി കാട്ടി.സംശയം തോന്നുന്നയിടങ്ങളിലെല്ലാം ഹെലികോപ്റ്ററിൽനിന്നും വിമാനത്തിൽനിന്നും സ്പാനിഷിലും തദ്ദേശഭാഷയിലുമുള്ള പതിനായിരത്തിലധികം നിർദേശങ്ങൾ പറത്തിവിട്ടു. മൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളടക്കം സൈന്യം കുട്ടികൾക്കായി പങ്കുവച്ചു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും കൂട്ടത്തിൽ പാൽമണം മാറാത്ത ക്രിസ്റ്റിയുടെ ഒന്നാം പിറന്നാൾ അവൻ ജീവിച്ചിരിപ്പുണ്ടാകുമെന്ന പ്രത്യാശയിൽ മെയ് 26 ന് ആഘോഷിച്ചു.

തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന അടയാളങ്ങൾ സഞ്ചരിക്കുന്ന വഴികളിലെല്ലാം വിതറാൻ ആ കുട്ടികൾ മറന്നില്ല, പാതി കടിച്ച പഴങ്ങൾ, മുടി കെട്ടുന്ന ബാൻഡ്, പാൽ കുപ്പി,ഡയപ്പർ, കത്രിക,ഷൂസുകൾ എല്ലാം അവർ രക്ഷാപ്രവർത്തകർക്കായി അടയാളം വച്ചു. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ പ്രതീക്ഷകൾ അസ്തമിപ്പിക്കാനെന്ന പോലെ മഴ കനത്തു. കാടിനുള്ളിൽ തമ്പടിച്ച മാഫിയകളുടെയും ഗറില്ലകളുടെയും സങ്കേതങ്ങൾ കണ്ടെത്തി. ആ സമയം രക്ഷപ്രവർത്തകരിൽ ചിലരുടെയങ്കെിലും മനസ് മടുത്തിട്ടുണ്ടാവണം. ഇത്രയും ദിവസം കുട്ടികൾ എങ്ങനെ അതിജീവിക്കാനാണ്, ചേതനയറ്റ കുഞ്ഞ് ശരീരങ്ങളാണ് കണ്ടു കിട്ടുകയെന്ന് ആശങ്ക ലോകം പങ്കുവച്ചു. എന്നാൽ തളരാൻ രക്ഷാപ്രവർത്തകരും തളർത്താൻ പ്രകൃതിയും ഒരുക്കമായിരുന്നില്ല. രക്ഷാപ്രവർത്തകരെ കാത്തിരിക്കുന്ന പോലെ കുട്ടികൾ അവശേഷിപ്പിച്ച അടയാളങ്ങളിൽ പലതും പ്രകൃതി മഴയിൽ മായാതെ സൂക്ഷിച്ചു. പുതിയ സൂചനകൾ കണ്ടതോടെ കുട്ടികളെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തു. എന്നാൽ പിന്നീട് ഇത് അദ്ദേഹത്തിന് മാപ്പുപറഞ്ഞ് പിൻവലിക്കേണ്ടി വന്നു. എന്നാൽ നാൽപ്പതു ദിവസങ്ങൾക്കൊടുവിൽ,ലോകം കാതോർത്ത ആ ശുഭ വാർത്തയെത്തി. ഓപ്പറേഷൻ ഹോപ്പ് വിജയകരമായി. നാലുപേരെയും കണ്ടെത്തി. ആഹ്ലാദത്തോടെയാണ് കൊളംബിയൻ ജനത വാർത്തയെ വരവേറ്റത്. ഇതൊരു മാന്ത്രിക ദിനമാണെന്നായിരുന്നു സന്തോഷം പങ്കുവെച്ചുകൊണ്ട് കൊളംബിയൻ പ്രസിഡണ്ട് ഗുസ്താവോ പെട്രോ നടത്തിയ പ്രതികരണം. ഇത്രയും ദിവസം കാട്ടിൽ കഴിഞ്ഞതിന്റെ ക്ഷീണവും പ്രാണികൾ കടിച്ചതിന്റെ പാടുകളും അല്ലാതെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ കുട്ടികൾക്ക് ഇല്ലായിരുന്നു. നാലു കുഞ്ഞുങ്ങളുടെ ഈ അവിശ്വസനീയ രക്ഷപ്പെടലിൽ നിന്ന് ലോകം പഠിച്ചത് അതിജീവനത്തിന്റെ പാഠം മാത്രമായിരുന്നില്ല. പ്രതിസന്ധികളുടെ നടുക്കടലിൽ നിൽക്കുമ്പോഴും രക്ഷപ്പെടാൻ പ്രകൃതി വഴിയൊരുക്കുമെന്ന ഹോപ്പ് ആയിരുന്നു.