ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയില്‍ കൊടും ക്രൂരത: പലസ്തീന്‍ ബാലനെ 26 തവണ കുത്തി

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയില്‍ കൊടും ക്രൂരത: പലസ്തീന്‍ ബാലനെ 26 തവണ കുത്തി

October 16, 2023 0 By Editor

യുഎസില്‍ പലസ്തീന്‍ വംശജനായ ആറു വയസ്സുകാരനെ ക്രൂരമായി കുത്തിക്കൊന്നു. ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.

ജോസഫ് സ്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ് ഇയാള്‍ കുട്ടിയെ കുത്തിയത്. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസ് നിഗമനം. ഷിക്കാഗോയിലാണ് സംഭവം നടന്നത്.

കൊല്ലപ്പെട്ട കുട്ടി പലസ്തീന്‍ വംശജന്‍ ആണെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പറഞ്ഞു. എന്നാല്‍, കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യുഎസ് പൊലീസ് തയ്യാറായില്ല. തങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ കുട്ടിയുടെ അമ്മയാണ് വിളിച്ചു പറഞ്ഞത്. പൊലീസ് എത്തുമ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. വീട്ടിനുള്ളിലെ മുറിയ്ക്കുള്ളിലാണ് അമ്മയേയും മകനെയും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വയറ്റില്‍ നിന്ന് ഏഴ് ഇഞ്ച് നീളമുള്ള ബ്ലേഡ് ഘടിപ്പിച്ച കത്തി കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ വഴിയില്‍ തലയില്‍ മുറിവേറ്റ നിലയില്‍ സ്യൂബ ഇരിക്കുന്നത് കണ്ടെത്തി. ‘മുസ്ലിംകള്‍ ഉറപ്പായും മരിക്കണം’ എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയേയും അമ്മയേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബാഡന്‍ രംഗത്തെത്തി. വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തിയാണ് ഇതെന്ന് ബൈഡന്‍ പറഞ്ഞു.