വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ബില്ലിന്റെ കരട് റിപ്പോര്‍ട്ട്; മൂന്ന് മാസം സമയം തേടി പ്രതിപക്ഷം

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ബില്ലിന്റെ കരട് റിപ്പോര്‍ട്ട്; മൂന്ന് മാസം സമയം തേടി പ്രതിപക്ഷം

October 27, 2023 0 By Editor

ന്യൂഡല്‍ഹിവിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന കരട് റിപ്പോര്‍ട്ട് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗീകരിച്ചില്ല. ഇന്ന് ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ മൂന്ന് മാസത്തേക്ക് കൂടി സമയ പരിധി നീട്ടാന്‍ ആവശ്യപ്പെട്ടതാണ് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടിന് അംഗീകാരം കിട്ടാതിരുന്നത്. നവംബര്‍ ആറിനാണ് അടുത്ത യോഗം.

വിവാഹേതര ബന്ധം കുറ്റകരമാക്കാനും  ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്നാണ് കരട് റിപ്പോര്‍ട്ടിലുള്ളത്.  ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകളാണ് പാനലിന്റെ പരിഗണനയിലുള്ളത്.  ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണവ.

വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് ഈയടുത്താണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിനെ മറികടക്കുന്ന രീതിയിലാണ് പാര്‍ലമെന്ററി കാര്യസമിതിയുടെ പുതിയ നീക്കം. ഭാരതീയ ശിക്ഷാ നിയമം പാര്‍ലമെന്ററി സമിതി യോഗത്തില്‍ പരിശോധിച്ചപ്പോള്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377ാം വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്നാണ് ശുപാര്‍ശ.

ഐ.പി.സി, സി.ആര്‍.പി.സി എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് ഇന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. അതേസമയം, നിലവിലെ ആവശ്യം വീണ്ടും ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണ് പാര്‍ലമെന്റ് പാനലിന്റെ നീക്കം.