തടയുമെന്ന് എസ്എഫ്ഐ; ഗവർണർക്ക് സുരക്ഷ ശക്തമാക്കാൻ ‌നിർദേശിച്ച് ഡിജിപി, 3 പൈലറ്റ് വാഹനങ്ങൾ കൂടി ഉൾപ്പെടുത്തും

തടയുമെന്ന് എസ്എഫ്ഐ; ഗവർണർക്ക് സുരക്ഷ ശക്തമാക്കാൻ ‌നിർദേശിച്ച് ഡിജിപി, 3 പൈലറ്റ് വാഹനങ്ങൾ കൂടി ഉൾപ്പെടുത്തും

December 15, 2023 0 By Editor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സുരക്ഷ ശക്തമാക്കണമെന്നു ഡിജിപി എസ്.ദർവേഷ് സാഹിബ്. സിറ്റി പൊലീസ് കമ്മിഷണർമാർക്കും എസ്പിമാർക്കും ഇതു സംബന്ധിച്ച നിർദേശം കൈമാറി. എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ വഴിയിൽ തടഞ്ഞതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ട് അനുസരിച്ചാണു നടപടി.

മൂന്ന് പൈലറ്റ് വാഹനങ്ങൾ ഗവർണറുടെ വാഹനവ്യൂഹത്തിൽ അധികമായി ഉൾപ്പെടുത്തും. ഗവർണർ കടന്നുപോകുന്ന വഴികളിൽ സുരക്ഷ ശക്തമാക്കും. പ്രധാന റൂട്ടിൽ പ്രശ്നമുണ്ടെങ്കിൽ ഗവർണറെ കടത്തിവിടാൻ രണ്ട് റൂട്ടുകൾ കൂടി നേരത്തെ നിശ്ചയിക്കും. റൂട്ടുകൾ സംബന്ധിച്ച് രഹസ്യസ്വഭാവം സൂക്ഷിക്കാൻ നടപടിയെടുക്കും. ഗവർണർ കടന്നു പോകുന്ന വഴികളിൽ പ്രശ്നക്കാരെ നേരത്തെ തിരിച്ചറിഞ്ഞു നിയന്ത്രണത്തിലാക്കും. ആവശ്യമെങ്കിൽ, ഇത്തരക്കാരെ മുൻകൂട്ടി അറസ്റ്റു ചെയ്യാൻ പ്രത്യേക സംഘമുണ്ടാകും. ഗവർണർ പോകുന്ന സ്ഥലങ്ങളിൽ റിങ് സുരക്ഷ ഒരുക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലായിരിക്കും ഗവർണർ. താമസിക്കുന്ന സ്ഥലത്തും സുരക്ഷ ശക്തമാക്കും. താമസിക്കുന്ന കെട്ടിടത്തിനു മുന്നിലും പുറകിലും വശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും.

നിലവിൽ ഗവർണറുടെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, ഗവർണറുടെ ഔദ്യോഗിക വാഹനം, രാജ്ഭവന്റെ സെക്യൂരിറ്റി വാഹനം, അതതു സിറ്റികളിലെ പൊലീസിന്റെ പട്രോളിങ് വാഹനം (റോഡിന്റെ വശത്തിലൂടെ), ഗവർണറുടെ വാഹനം കേടായാൽ സഞ്ചരിക്കാനുള്ള പകരം വാഹനം, ആംബുലൻസ്, ഫയർഫോഴ്സിന്റെ വാഹനം എന്നിവയാണുള്ളത്. ഔദ്യോഗിക വാഹത്തിന്റെ ഇരു വശങ്ങളിലും ഇനി പൊലീസ് വാഹനമുണ്ടാകും.

ഡൽഹിയിലുള്ള ഗവർണർ 16ന് കോഴിക്കോട്ടെത്തും. 17ന് മലപ്പുറത്തു ലീഗ് നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. 18ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചടങ്ങുണ്ട്. യൂണിവേഴ്സിറ്റിയുടെ ഗെസ്റ്റ് ഹൗസിലാണു ഗവർണർ തങ്ങുക. 18ന് രാത്രി തലസ്ഥാനത്തു തിരിച്ചെത്തും. കോഴിക്കോട്ട് ഗവര്‍ണർ എത്തുന്നതു മുതൽ പുതിയ രീതിയിലുള്ള സുരക്ഷ നൽകും. ഗവർണറെ ക്യാംപസിൽ കടക്കാൻ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐയുടെ പ്രഖ്യാപനം.