പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

December 22, 2023 0 By Editor

ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ഉള്‍പ്പെടെയാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചാലക്കുടിയില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തതിനെത്തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷമുള്ള ആഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നിധിനെ മോചിപ്പിച്ചത്.

പൊലീസ് ജീപ്പിന്റെ മുകളില്‍ കയറി നിന്നായിരുന്നു അതിക്രമം. കൂടുതല്‍ പൊലീസ് എത്തിയപ്പോഴേക്കും പ്രതികളെ വിട്ടുകൊടുക്കാതിരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നിധിന്‍ പുല്ലന് ചുറ്റും വലയം തീര്‍ത്ത് രക്ഷിക്കാന്‍ ശ്രമിച്ചത്. ബലമായി തന്നെയാണ് പൊലീസ് നിധിനെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിക്കുകയാണുണ്ടായത്.

തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.