മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വർധന

മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വർധന

February 8, 2024 0 By Editor
തൃശൂർ: നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച വളർച്ചയോടെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 394 കോടി രൂപയിൽ നിന്നും 46 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനയുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 2023 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 27 ശതമാനം വാർഷിക വർധനയോടെ 40,385 കോടി രൂപയിലെത്തി. രണ്ടാം പാദത്തെ അപേക്ഷിച്ച് 3.7 ശതമാനമാണ് വർധന. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 429  കോടി രൂപയാണ്. സംയോജിത പ്രവർത്തന വരുമാനം 34 ശതമാനം വർധിച്ച് 2305 കോടി രൂപയിലുമെത്തി. സംയോജിത സ്വർണ വായ്പാ പോർട്ട്ഫോളിയോ 12 ശതമാനം വർധിച്ച് 20,758 കോടി രൂപയിലെത്തി. 2023 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 25 ലക്ഷം സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.
“മൂന്നാം പാദത്തിൽ മൊത്തത്തിലുള്ള ലാഭക്ഷമതയിലും ആസ്തി മൂല്യത്തിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. സ്വർണ ഇതര ബിസിനസിൽ, പ്രത്യേകിച്ച് മൈക്രോ ഫിനാൻസ്, വാഹന-ഉപകരണ വിഭാഗങ്ങളിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഫലം കാണുന്നുണ്ട്,” മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു.
സ്വർണവായ്പാ ആസ്തി നില മാറ്റമില്ലാതെ തുടരുമ്പോൾ ആശീർവാദ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ ആസ്തി മൂല്യം മൂന്നാം പാദത്തിൽ 34 ശതമാനം വർധനയോടെ 11,563 കോടി രൂപയിലെത്തി. മുൻവർഷം ഇത് 8654 കോടി രൂപയായിരുന്നു. ആശീർവാദിന്റെ അറ്റാദായം 80 ശതമാനം വർധനയോടെ 127 കോടി രൂപയിലുമെത്തി. വെഹിക്കിൾ ആന്റ് എക്യുപ്മെന്റ് ഫിനാൻസ് വിഭാഗം മികച്ച വായ്പാ അച്ചടക്കം നിലനിർത്തിയതോടൊപ്പം ആസ്തി മൂല്യം 3597 കോടി രൂപയിലെത്തിച്ചു. 70 ശതമാനത്തിന്റെ കരുത്തുറ്റ വളർച്ചയാണ് കൈവരിച്ചത്. ഭവനവായ്പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വർധന നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം വർധനയോടെ ആസ്തി മൂല്യം 1415 കോടി രൂപയിലെത്തി. ഫീ അടിസ്ഥാനമാക്കിയുള്ള ഇൻഷുറൻസ് ബ്രോക്കറേജ് ബിസിനസും മികച്ചരീതിയിൽ വളരുന്നുണ്ട്. ഈ പാദത്തിൽ 28 കോടി രൂപയുടെ അറ്റാദായവും നേടി.
കമ്പനിയുടെ സംയോജിത ആസ്തിയുടെ 49 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 8.7 ശതമാനമാണ്. മുൻവർഷം 8.1 ശതമാനമായിരുന്നു ഇത്. മൊത്ത നിഷ്ക്രിയ ആസ്തി 2 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.8 ശതമാനവുമാണ്. കമ്പനിയുടെ സംയോജിത അറ്റ മൂല്യം 11,063 കോടി രൂപയായി ഉയർന്നു. പ്രതി ഓഹരി ബുക്ക് വാല്യു 131 രൂപയും മൂലധന പര്യാപ്തതാ അനുപാതം 30.7 ശതമാനവുമാണ്. 65 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 31,927 കോടി രൂപയാണ്.