സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ഈറോഡ് എംപി ഗണേശമൂർത്തി ആശുപത്രിയിൽ മരിച്ചു

സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ഈറോഡ് എംപി ഗണേശമൂർത്തി ആശുപത്രിയിൽ മരിച്ചു

March 28, 2024 0 By Editor

കോയമ്പത്തൂർ: തമിഴ് നാട്ടിലെ ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ആത്മഹത്യക്ക് ശ്രമിച്ചഗണേശമൂർത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എം.എൽ.എയും രണ്ടുതവണ എംപിയുമായി.

ഇത്തവണ ഈറോഡ് സീറ്റിൽ ഇൻഡി മുന്നണിയുടെ ഭാഗമായി ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റാണ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനൽകിയത്. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. ഇപ്രാവശ്യവും പാർട്ടി തനിക്ക് സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.

എന്നാൽ മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും പറയപ്പെടുന്നു. ഇതിൽ ഇദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. ഡിഎംകെ, ഇടതു പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തി ഗണേശമൂർത്തിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഈറോഡിൽ നടന്ന ഇൻഡി മുന്നണി കൺവൻഷനിൽ അദ്ദേഹം പങ്കെടുത്തിരുന്നു.