ഭക്തിലഹരിയിൽ കൊടുങ്ങല്ലൂർ ഭരണി -ഇന്ന് കാവുതീണ്ടൽ

ഭക്തിലഹരിയിൽ കൊടുങ്ങല്ലൂർ ഭരണി -ഇന്ന് കാവുതീണ്ടൽ

April 9, 2024 0 By Editor

കൊടുങ്ങല്ലൂർ: ഭക്തിലഹരിയിൽ ഒഴുകിയെത്തിയ കോമരക്കൂട്ടങ്ങളും ഭക്തസംഘങ്ങളും നിറഞ്ഞാടാൻ തുടങ്ങിയതോടെ ചരിത്രനഗരിയായ കൊടുങ്ങല്ലൂരിന് രൗദ്രതാളം. ചൊവ്വാഴ്ചയാണ് ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ. തിങ്കളാഴ്ച സന്ധ്യാവേളയിൽ തെളിഞ്ഞ രേവതി വിളക്ക് ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക് ഇരച്ചുകയറിയത്.

‘രേവതി ഇരച്ചിൽ’ എന്ന ഈ ഭക്തമുന്നേറ്റത്തിൽ ശ്രീകുരുംബ ഭഗവതി സന്നിധിയും കാവും ഭക്തിപ്രഹർഷമായി. ചെമ്പട്ടുടുത്ത് അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞുതുള്ളി കൈയിലേന്തിയ ഉടവാളുകൊണ്ട് നെറ്റിയിൽ ആഞ്ഞുവെട്ടി നിണമൊഴുക്കുന്ന കോമരങ്ങളും മുളന്തണ്ടിൽ താളമിട്ട് തന്നാരം പാട്ടുപാടുന്ന സംഘങ്ങളും ക്ഷേത്രസന്നിധിയിൽ പ്രകമ്പനം തീർത്ത് നിൽക്കെയായിരുന്നു രേവതി വിളക്ക് തെളിഞ്ഞത്. ഇതോടെ ക്ഷേത്രാങ്കണത്തിൽ ദേവീസ്തുതികളും തന്നാരംപാട്ടും അമ്മേ ശരണംവിളികളും അത്യുച്ചത്തിലായി. ഈസമയം പുറത്തുനിന്നും ഭക്തസംഘങ്ങൾ നിരനിരയായി ക്ഷേത്രസന്നിധിയിലേക്ക് പാഞ്ഞുകയറി.

ദാരികാസുരനുമായുള്ള യുദ്ധത്തിൽ ദേവി വിജയിച്ചതിന്‍റെ അടയാളമാണ് രേവതി വിളക്കെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വിളക്ക് ദർശിക്കാൻ വലിയതോതിൽ ഭക്തരെത്തി. ഇവരിൽ പലരും കാവുതീണ്ടലും കഴിഞ്ഞായിരിക്കും ദേശത്തേക്കു മടങ്ങുക. കൊടുങ്ങല്ലൂർ ശ്രീ കുരുംബകാവും ചരിത്രനഗരിയും പരിസരങ്ങളുമെല്ലാം ഭക്തർ കൈയടക്കിക്കഴിഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് നാലിനുശേഷമായിരിക്കും ഭരണിമഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ കാവുതീണ്ടൽ. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഏറെ രഹസ്യമായ തൃച്ചന്ദനച്ചാർത്ത് പൂജക്കുശേഷമായിരിക്കും കാവുതീണ്ടൽ. ക്ഷേത്രത്തിന്റെ കിഴക്കേ നിലപാടുതറയിൽ ഉപവിഷ്ടനാകുന്ന കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അനുമതി നൽകുന്നതോടെയാണ് നിലപാടുതറകളിലും ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലും ഭക്തിലഹരിയിൽ നിറഞ്ഞുനിൽക്കുന്ന വൻ ജനക്കൂട്ടം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവെച്ച് ഓടി കാവുതീണ്ടുക. പാലക്കവേലൻ എന്ന വിശേഷണമുള്ള ചിറക്കൽ ദേവിദാസനാണ് ആദ്യം കാവുതീണ്ടാനുള്ള അവകാശം.