കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂർ സ്വദേശിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂർ സ്വദേശിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

April 11, 2024 0 By Editor

ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരെ മുൻകാമുകി നൽകിയ പീഡനക്കേസ് സുപ്രീംകോടതി റദ്ദാക്കി. യുവാവ് 150 ലേറെ തവണ പീഡിപ്പിച്ചെന്ന കേസാണ് റദ്ദാക്കിയത്. മറ്റൊരു വിവാഹം കഴിച്ച യുവതി പരാതിയിൽ തുടരാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചതോടെ സുപ്രീംകോടതി സവിശേഷാധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കുകയായിരുന്നു.

ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത് . ചെന്നൈ വിദ്യാഭ്യാസ കാലത്ത് കാമുകനായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചുവെന്നതായിരുന്നു പരാതി. 2006 – 2010 കാലത്ത് എഞ്ചിനീയറിം​ഗ് പഠിക്കുമ്പോൾ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം ബെംഗളുരുവിൽ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടർന്നു.

എന്നാൽ വൈകാതെ വിവാ​ഹവാ​ഗ്ദാനത്തിൽ നിന്ന് പിന്മാറി. ഇതോടെ യുവതി തമിഴ്നാട് പൊലീസിൽ പീഡ‍ന പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന് എഴുതി നൽകിയെങ്കിലും യുവാവും കുടുംബവും ഈ ഉറപ്പിൽ നിന്ന് പിന്മാറി. ഇതോടെ കേസിൽ തുടരാൻ യുവതി തീരുമാനിച്ചു.

കേസിനിടെ യുവാവ് ജോലി സംബന്ധമായി ദുബായിലേക്ക് പോയി. തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. കേസിന്റെ സ്വഭാവം പരി​ഗണിച്ചായിരുന്നു കോടതിയുടെ നടപടി. തുടർന്ന് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.