‘പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു, മുറി പൂട്ടി; വിഡിയോ നീക്കാൻ 2 ലക്ഷം കൈമാറി’: പോക്‌സോ കേസിൽ  യെഡിയൂരപ്പ‌യ്ക്കു കുരുക്ക്

‘പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു, മുറി പൂട്ടി; വിഡിയോ നീക്കാൻ 2 ലക്ഷം കൈമാറി’: പോക്‌സോ കേസിൽ യെഡിയൂരപ്പ‌യ്ക്കു കുരുക്ക്

June 29, 2024 0 By Editor

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്‌ക്കെതിരായുള്ള പോക്‌സോ കേസ് കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിക്കും അമ്മയ്ക്കും യെഡിയൂരപ്പ പണം നല്‍കിയെന്നു പൊലീസ് സിഐഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി 2ന് ശിവമൊഗ്ഗ ശിക്കാരിപുര സ്വദേശിനിയായ വീട്ടമ്മയ്ക്കൊപ്പം പരാതി പറയാനെത്തിയ 17 വയസ്സുകാരിയായ മകളോട് ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.

സിഐഡി വിഭാഗം കഴിഞ്ഞ ദിവസം 750 പേജുള്ള കുറ്റപ്രത്രമാണു സമര്‍പ്പിച്ചത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിന് അനുയായികളായ വൈ.എം അരുണ്‍, എം.രുശ്രേഷ്, ജി.മാരിസ്വാമി എന്നിവരെ കൂടി കേസില്‍ പ്രതിചേര്‍ത്തു 74 സാക്ഷികളാണുള്ളത്. 2015ല്‍ മകളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള കേസില്‍ വര്‍ഷങ്ങളോളം നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇരുവരും യെഡിയൂരപ്പയെ സമീപിച്ചത്.

നീതി തേടിയെത്തിയ പെണ്‍കുട്ടിയുടെ വലതു കൈത്തണ്ടയില്‍ പിടിച്ച യെഡിയൂരപ്പ, ഹാളിനോട് ചേര്‍ന്നുള്ള മീറ്റിങ് മുറിയിലേക്കു കൊണ്ടുപോയി വാതില്‍ പൂട്ടി മുന്‍പ് പീഡിപ്പിച്ചയാളുടെ മുഖം ഓര്‍മയുണ്ടോയെന്നു മുറിക്കുള്ളില്‍വച്ചു പെണ്‍കുട്ടിയോട് ചോദിച്ചു സംഭവസമയത്ത് ആറര വയസ്സുണ്ടായിരുന്ന പെണ്‍കുട്ടി, അക്കാര്യം ഓര്‍മയുണ്ടെന്നു മറുപടി നല്‍കി.

കൈ തട്ടിമാറ്റിയപ്പോള്‍ പെണ്‍കുട്ടിക്കു കുറച്ചു പണം നല്‍കിയ ശേഷം വാതില്‍ തുറന്നു. മുറിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍, പെണ്‍കുട്ടിയുടെ അമ്മയ്ക്കു പണം നല്‍കുകയും സഹായിക്കാന്‍ കഴിയില്ലെന്നു പറഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്.

പെണ്‍കുട്ടിയുടെ അമ്മ ഫെബ്രുവരി 20ന് ഫെയ്സ്ബുക്കില്‍ വിഡിയോ അപ്ലോഡ് ചെയ്തതോടെ സംഭവം കൂടുതൽ പേര് അറിഞ്ഞു. തന്റെ സഹായികള്‍ വഴി യുവതിയെയും മകളെയും യെഡിയൂരപ്പ വീട്ടിലേക്കു വിളിപ്പിച്ചു ഫെയ്സ്ബുക്കില്‍നിന്നും ഫോണ്‍ ഗാലറിയില്‍നിന്നും വിഡിയോയും ഫോട്ടോകളും ഡിലീറ്റ് ചെയ്യാന്‍ പരാതിക്കാരിയെ പ്രേരിപ്പിച്ചു സഹായി മുഖേന പെണ്‍കുട്ടിയുടെ അമ്മയ്ക്കു 2 ലക്ഷം രൂപ കൈമാറിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം, പോക്‌സോ കേസില്‍ യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നു നിര്‍ദേശിച്ചുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടി .

യെഡിയൂരപ്പയുടെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 14ന് പുറപ്പെടുവിച്ച ഉത്തരവാണു ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് നീട്ടിയത്, കേസിനെ ചോദ്യം ചെയ്തും മുന്‍കൂര്‍ ജാമ്യം തേടിയുമുള്ള യെഡിയൂരപ്പയുടെ ഹര്‍ജിയിലാണിത്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നു സിഐഡി വിഭാഗം വാദിച്ചെങ്കിലും തടസ്സവാദം ഉന്നയിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam