ചൈനയില്‍ മുസ്ലീങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ചു; ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ക്കും എതിരെ ഉപരോധ നടപടികളുമായി ട്രംപ് ഭരണകൂടം

September 12, 2018 0 By Editor

വാഷിംങ്ടണ്‍: ചൈനയുടെ സിന്‍ജ്യാങ് പ്രവിശ്യയില്‍ മുസ്ലീങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള നടപടിക്കെതിരെ ട്രംപ് ഭരണകൂടം. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ക്കും എതിരെയാണ് ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുന്നത്.

ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ചൈനയ്ക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യ നടപടിയാണ് ഇത്. തടങ്കലിലാക്കപ്പെട്ടവര്‍ ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. സിന്‍ജ്യാങ് പ്രവിശ്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള തടങ്കല്‍ പാളയങ്ങളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ടുണ്ട്.

വടക്കു കിഴക്കന്‍ ചൈനയില്‍ ഉയിഗര്‍ വിഭാഗത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന സര്‍വൈലന്‍സ് ടെക്നോളജി ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ക്കും, കമ്പനികള്‍ക്കും വില്‍ക്കുന്ന നടപടി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം മാസങ്ങളായി വൈറ്റ്ഹൗസിന്റെയും, ട്രഷറി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുകളുടെയും പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും, രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഏഴ് ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുന്‍ചിന്‍ എന്നിവരോട് ആവശ്യപ്പെടുകയായിരുന്നു.