എട്ടു വര്‍ഷമായി പ്രണയിത്തിലായിരുന്ന യുവാവുമൊത്ത് വിവാഹവസ്ത്രങ്ങളെടുക്കവെ യുവതിയെ തേടി മറ്റൊരു കാമുകന്‍, പെണ്‍കുട്ടിക്കായി നടുറോഡില്‍ കാമുകന്മാരുടെ കൂട്ടയടി

എട്ടു വര്‍ഷമായി പ്രണയിത്തിലായിരുന്ന യുവാവുമൊത്ത് വിവാഹവസ്ത്രങ്ങളെടുക്കവെ യുവതിയെ തേടി മറ്റൊരു കാമുകന്‍, പെണ്‍കുട്ടിക്കായി നടുറോഡില്‍ കാമുകന്മാരുടെ കൂട്ടയടി

June 7, 2018 0 By Editor

തൊടുപുഴ: പ്രതിശ്രുത വരെനാപ്പം കടയില്‍ വിവാഹ വസ്ത്രങ്ങളെടുക്കവെ യുവതിയെ വിളിച്ചിറക്കിക്കൊണ്ടുപോകാന്‍ കാമുകനും സംഘവും ശ്രമിച്ചത് സംഘര്‍ഷത്തിലെത്തി. തടയാന്‍ ശ്രമിച്ച സഹോദരനെയും പ്രതിശ്രുത വരനെയും കാമുകനോടൊപ്പമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തിരിച്ചടിച്ചതോടെ നടുറോഡില്‍ കൂട്ടയടിയായി. ഒടുവില്‍ തൊടുപുഴ പൊലീസ് എത്തി യുവതിയെയും ഗുജറാത്തില്‍ എന്ജിനീയറായ കാമുകനെയും പ്രതിശ്രുത വരനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ എത്തിച്ചു. സംഘര്‍ഷം ഉണ്ടാക്കിയതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു. കാമുകന്റെ കൂടെ പോകുമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് തൊടുപുഴയിലെ കോണ്‍വെന്റിലാക്കി.

ബുധനാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. ഉടുമ്പന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുത വരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്പ് ഇയാള്‍ ഗള്‍ഫിലേക്ക് പോയി. ഈ സമയം, പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനീയറുമായ യുവാവുമായി അടുപ്പത്തിലായി. അതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍നിന്ന് ബംഗളൂരുവിലേക്ക് തിരികെ വന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞ 20ന് വിവാഹ നിശ്ചയവും നടന്നു. വിവരം യുവതിയില്‍നിന്ന് അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ ബുധനാഴ്ച രാവിലെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി. അവിടെനിന്ന് ടാക്‌സിയില്‍ തൊടുപുഴയില്‍ എത്തുകയായിരുന്നു.

യുവതി ഇയാള്‍ക്കൊപ്പം പോകാന്‍ ഇറങ്ങിയതോടെ സഹോദരനും പ്രതിശ്രുത വരനും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞെങ്കിലും കാമുകനൊപ്പം എത്തിയ ഭരണകക്ഷിയുടെ പ്രമുഖ യുവജന സംഘടനയില്‍പെട്ടവര്‍ ഇടെപട്ടത് കൂട്ട അടിയില്‍ കലാശിച്ചു. തൊടുപുഴ പ്രസ്‌ക്ലബ് റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി കാല്‍മണിക്കൂറോളമായിരുന്നു ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ഒടുവില്‍ പൊലീസ് എത്തി കാര്യം അന്വേഷിച്ചതോടെ വിവാഹം നിശ്ചയിച്ചത് പെണ്‍കുട്ടിയുടെ അറിവോടെയാണെന്ന് മനസ്സിലായി. ഇതോടെ യുവജന സംഘടന പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തുനിന്ന് പിന്‍ലിഞ്ഞു.