നിന്നെ കണ്ടാല്‍ ആര്‍ക്കും കൊല്ലാന്‍ തോന്നും, എനിക്കു തന്നെ പലതവണ തോന്നീട്ടുണ്ട്: ഉമര്‍ ഖാലിദിനെ പരിഹസിച്ച് ടിജി മോഹന്‍ദാസ്

August 14, 2018 0 By Editor

വര്‍ഗീയ വിദ്വേഷം വിളമ്പുന്ന പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് ബിജെപിയുടെ ഇന്റലെകച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. മഴക്കെടുതിയില്‍ പെട്ട് കേരളം ദുരിതം അനുഭവിക്കുമ്പോള്‍ കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണവുമായിറങ്ങിയ ഉത്തരേന്ത്യന്‍ സംഘികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന് കഴിഞ്ഞ ദിവസം ടിജിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇതിന് പിന്നാലെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ നടന്ന വധശ്രമത്തെ ന്യായീകരിച്ച് ടിജി ട്വിറ്ററില്‍ പോസ്റ്റിട്ടത്. ടിജിയുടെ ന്യായീകരണ പോസ്റ്റിനെതെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ‘ഉമര്‍ ഖാലിദിന്റെ വാര്‍ത്ത കണ്ടപ്പോള്‍ പറവൂര്‍ ഭരതന്‍ ഫിലോമിനയോടു പറഞ്ഞ ഡയലോഗ് ഓര്‍മ്മ വന്നു: നിന്നെക്കണ്ടാല്‍ ആര്‍ക്കും ഒന്നു കൊല്ലാന്‍ തോന്നും. ഈ എനിക്കു തന്നെ പലതവണ അത് തോന്നീട്ടുണ്ട് എന്നായിരുന്നു ടിജി കുറിച്ചത്.

പോസ്റ്റിന് താഴെ സംഘികളുടെ അനുകൂല കമന്റുകളും എത്തിയിട്ടുണ്ട്. ‘ഇത് അയാള്‍ തന്നെ സംഘടിപ്പിച്ച പൊറോട്ട് നാടകമാണ്..പാര്‍ലമെന്റിനു വളരെയടുത്ത്… Independence Day യുടെ തലേന്ന് സംഘടിപ്പിച്ചത് ഇന്ത്യ അസ്ഥിരം ആണെന്ന് തെളിയിക്കാന്‍ വേണ്ടി മാത്രമാണ് .. അവിടെ കൂടിയ ജനങ്ങളില്‍ ഒരാള്‍ക്കുപോലും അക്രമിയെ കാലുതട്ടി വീഴ്ത്താന്‍ തോന്നാഞ്ഞത് എന്തുകൊണ്ടാണ്’ എന്നാണ് ഒരാള്‍ കുറിച്ചത്.

അതേസമയം ഇത്തരം വര്‍ഗീയ വിദ്വേഷ പോസ്റ്റുകള്‍ പൊക്കികൊണ്ടു വരുന്നതിനെ പലരും പോസ്റ്റില്‍ തെറിവിളിക്കുന്നുണ്ട്. മോഹന്‍ദാസ്ജീ.. കേരളത്തിലെ ജനങ്ങള്‍ക്കും താങ്കളുടെ കാര്യത്തിലും ഇത് തന്നെയാണ് തോന്നാറുള്ളത് എന്നായിരുന്നു മറുപടിയായി ഓരാള്‍ കുറിച്ചത്.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ വെച്ചാണ് ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിന് നേരെ അഞ്ജാതന്‍ വെടിയുതിര്‍ത്തത്. ദഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഖൗഫ് സേ ആസാദി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

സുഹൃത്തുക്കളുമായി ചായകുടിക്കുന്നതിനിടെയായിരുന്നു അക്രമി വെടിയുതിര്‍ത്തത്. ഇതിനെ സുഹൃത്തുക്കള്‍ പ്രതിരോധിച്ചപ്പോള്‍ അക്രമി തോക്ക് എറിഞ്ഞ് അവിടെ നിന്ന് രക്ഷപ്പെട്ടു. 2016 ലെ ജെഎന്‍യു സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി നേതാക്കളായ ഷെഹ്ല റാഷിദിനും കനയ്യ കുമാറിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന വധ ഭീഷണികളുടെ തുടര്‍ച്ചയായി വേണം ഇതിനെ വിലയിരുത്താന്‍.

രവി പൂജാരിയെന്നയാളില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് ഉമര്‍ ഖാലിദ് നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വെടിവെപ്പ് ശ്രമത്തിന് പിന്നാലെയും അക്രമികള്‍ക്ക് പിന്നാലെ പോകാതെ പരാതിയുമായി പോയ ഉമര്‍ ഖാലിദിനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയുതിര്‍ത്ത് ഓടിപ്പോകുന്ന അക്രമിയുടെ ദൃശ്യമാണ് സിസിടിവിയില്‍ ഉള്ളത്. ആളാരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.