പാക്‌ ഭീകരര്‍ക്കെതിരെ നടപടിയില്ല; 30 കോടി ഡോളറിന്റെ സൈനിക സഹായം യു.എസ് റദ്ദാക്കി

September 3, 2018 0 By Editor

വാഷിങ്ടണ്‍: ഭീകരര്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ പാകിസ്താന് നല്‍കാനിരുന്ന 30 കോടി ഡോളറിന്റെ (ഏകദേശം 2130 കോടി) സൈനിക സഹായം പെന്റഗണ്‍ റദ്ദാക്കി. തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്താന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്‌പോംപിയോ പാകിസ്താനിലെത്തി പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നടപടി. വിഷയത്തില്‍ പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. ഈ  വര്‍ഷമാദ്യമാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാകിസ്താന് സഹായം പ്രഖ്യാപിച്ചത്.

സഹായം റദ്ദാക്കിയെങ്കിലുംഭാവിയില്‍
പാകിസ്താന് നയം മാറ്റുകയും ഭീകരര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് സൈന്യം പാകിസ്താനു നല്‍കാനിരുന്ന ധനസഹായം അടിയന്തര പരിഗണന അര്‍ഹിക്കുന്ന കാര്യങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പെന്റഗണ്‍ വക്താവ് ലഫ്. കേണല്‍ കോണ്‍ ഫോള്‍ക്‌നെറെ പറഞ്ഞു.

ദക്ഷിണേഷ്യന്‍ സൈനിക നീക്കത്തില്‍ പാക്കിസ്താന്റെ
പിന്തുണ കുറഞ്ഞതും സഹായം നിര്‍ത്തിയതിനു പിന്നിലുണ്ടെന്നു ഫോള്‍ക്‌നെര്‍ കൂട്ടിച്ചേര്‍ത്തു. സഖ്യകക്ഷി ഫണ്ട് എന്ന പേരിലാണ് സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അഫ്ഗാനിസ്താനെതിരെ 17 വര്‍ഷമായി ആക്രമണം നടത്തുന്ന ഹഖാനി ഭീകരശൃംഖലകള്‍ക്കും ലശ്കറെ ത്വയ്യിബക്കും പാകിസ്താന്‍ സുരക്ഷ താവളം ഒരുക്കുന്നതായും ട്രംപ് ഭരണകൂടം ആരോപിച്ചു.

എന്നാല്‍, ആരോപണം പാകിസ്താന്‍ തള്ളി. യു.എസ് സഹായം കൈപ്പറ്റിക്കൊണ്ട് ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. 2002 മുതല് യു.എസ് 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്താന് നല്കിയത്.