പൊതുസ്ഥലത്ത് കാറിനുള്ളില്‍ സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ട രണ്ട് യുവതികള്‍ക്ക് പരസ്യമായി ശിക്ഷിക്കാന്‍ വിധിച്ച് കോടതി

September 4, 2018 0 By Editor

ക്വോലാലംപൂര്‍: സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ട രണ്ട് യുവതികള്‍ക്ക് മലേഷ്യയിലെ ശരിയത്ത് കോടതി പരസ്യമായ ചൂരല്‍ പ്രയോഗത്തിന് വിധിച്ചു. 22ഉം 32ഉം പ്രായമുള്ള രണ്ടു സ്ത്രീകള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തെ മതനിയമങ്ങള്‍ പ്രകാരം സ്വവര്‍ഗ്ഗരതി കുറ്റകരമാണെങ്കിലും ഇതാദ്യമായാണ് സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ടതിന് ശിക്ഷ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ആറുവീതം അടി നല്‍കാനും 620 പൗണ്ട് പിഴയീടാക്കാനുമായിരുന്നു വിധി. നൂറു കണക്കിനാളുകളാണ് ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയത്.

ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. പൊതുസ്ഥലത്ത് കാറിനുള്ളില്‍നിന്ന് ഇരുവരെയും മതപൊലീസ് പിടികൂടുകയായിരുന്നു. വിധിക്കെതിരെ വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍ജിബിടി അവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തി. മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മലേഷ്യയിലെ വിമന്‍സ് എയ്ഡ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു. വലിയ തോതിലുയര്‍ന്ന പ്രതിഷേധം വകവെക്കാതെ ശിക്ഷ നടപ്പാക്കിയതിനെ അതിക്രൂരമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മലേഷ്യയുടെ അദ്ധ്യക്ഷന്‍ ഗ്വെന്‍ ലീ വിലയിരുത്തിയത്.

പരിഷ്‌കൃത ലോകത്ത് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നതില്‍നിന്ന് മലേഷ്യ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം തങ്ങളുടെ നടപടിയെ ന്യായീകരിച്ച് ശിക്ഷ നടപ്പാക്കിയ മലേഷ്യന്‍ സംസ്ഥാനമായ തെരെംഘാനുവിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നില്ല മറിച്ച് സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംസ്ഥാ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ മെമ്ബറായ സാതിഫുല്‍ ബാഹ്രി മാമത്ത് പ്രതികരിച്ചു.