സൗദിയില്‍ സമഗ്ര നിതാഖാത്: 70 ശതമാനം പ്രവാസികള്‍ മുള്‍മുനയില്‍, തൊഴില്‍ മാറാനും അവസരം

September 13, 2018 0 By Editor

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര നിതാഖാതിന്റെ (സ്വദേശിവത്കരണം) സുപ്രധാനഘട്ടം ചൊവ്വാഴ്ച തുടങ്ങിയതോടെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികള്‍ ആശങ്കയില്‍. ഓട്ടോ മൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളിലാണ് സമഗ്ര നിതാഖാത് നടപ്പാക്കുന്നത്.

ഇതോടെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകും. നിയമംലംഘിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ 20,000 റിയാല്‍ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്ന് തൊഴില്‍മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് മലയാളികള്‍ തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് സൂചന.

മെഡിക്കല്‍, എന്‍ജിനീയറിങ്, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് മാറാമെന്ന സാധ്യതയാണ് തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളുടെ ഏക ആശ്വാസം. ഈ രംഗങ്ങളില്‍ യോഗ്യതയും പരിചയവുമുള്ളവര്‍ക്ക് ജോലി മാറ്റത്തിലൂടെ താത്കാലികമായി പിടിച്ചുനില്‍ക്കാം. പ്രൊഫഷന്‍ മാറ്റം ആഗ്രഹിക്കുന്ന വിദേശതൊഴിലാളികള്‍ സ്‌പോണ്‍സറോ കമ്പനിയോ മുഖേന അപേക്ഷിക്കണം. ആഭ്യന്തര മന്ത്രാലയമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നതും വിദേശികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നത്. അതായത് 65 ശതമാനം. ചില്ലറ വ്യാപാര മേഖലയില്‍ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയില്‍ 35000ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളില്‍ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്.

സൗദിയില്‍ 10 ലക്ഷത്തിലേറെ മലയാളികളില്‍ 70 ശതമാനം ചെറുകിടസ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. സ്വദേശിവത്കരണത്തിലും ലെവി പരിഷ്‌കാരത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഒട്ടേറെ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂട്ടിയിരുന്നു.