ബോംബ് മാത്രമല്ല, ‘പ്ലാന്‍ ബി’യും; വാളുമായി വെട്ടാന്‍ നാലംഗ സംഘം;തോട്ടടയിൽ  ബോംബെറിഞ്ഞ സംഭവത്തിൽ  നാലുപേർ അറസ്റ്റിൽ

ബോംബ് മാത്രമല്ല, ‘പ്ലാന്‍ ബി’യും; വാളുമായി വെട്ടാന്‍ നാലംഗ സംഘം;തോട്ടടയിൽ ബോംബെറിഞ്ഞ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

February 16, 2022 0 By Editor

കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ബോംബുമായി വന്ന സംഘം ‘പ്ലാന്‍ ബി’യും ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തല്‍. ബോംബ് പൊട്ടിയില്ലെങ്കില്‍ വാള്‍ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് ഒരു കാറില്‍ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തുകയും വാള്‍ വീശുകയും ചെയ്തു. ഇവരെ നാലുപേരെയും എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ആയുധവുമായി വന്ന കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.

മിഥുൻ, ഗോകുൽ, സനാദ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.മിഥുനും അക്ഷയും ചേർന്നാണ് ബോംബ് നിർമിച്ചത്. രാത്രി പടക്കം വാങ്ങിയാണ് ബോംബ് നിർമിച്ചത്. മിഥുന്റെ വീട്ടിന്റെ പരിസരത്ത് വച്ചാണ് ബോംബ് ഉണ്ടാക്കിയത്.ആകെ 3 ബോംബുകൾ ഉണ്ടാക്കി. തലേ ദിവസവും ബോംബ് പരീക്ഷണം നടത്തി. സംഭവ സ്ഥലത്ത് ആദ്യം ഒരെണ്ണം എറിഞ്ഞു. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ബോംബുമായി എത്തിയ സംഘത്തിൽ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.കല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിൻറെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റു.