സംസ്ഥാനത്തെ ട്രെയിനുകളുടെ വൈകിയോട്ടം തുടരും: റെയില്‍വേ

September 29, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ. സുരക്ഷക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നതെന്നും, ട്രാക്ക് നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ സഹകരിക്കണമെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ദൈനംദിനയാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനുകള്‍ അഞ്ച് മിനിറ്റിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എംപിമാരുടെ യോഗം വിളിച്ചിരുന്നു. ട്രെയിനുകളുടെ വൈകിയോട്ടത്തിനെതിരെ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ദൈനംദിന ട്രെയിനുകള്‍ വൈകില്ലെന്ന ഉറപ്പ് കിട്ടിയെന്ന് എംപിമാര്‍ യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ 210 കി.മി ട്രാക്ക് നവീകരിക്കാനുണ്ടെന്നും അതില്‍ 54 കി.മീറ്ററിലെ ജോലികള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെന്നും റെയില്‍വേ വിശദീകരിക്കുന്നു.

കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി വേഗ നിയന്ത്രണം വേണം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ഒരു ട്രാക്കിലെ നവീകരണവും പൂര്‍ത്തിയകാനുണ്ട്. റണ്ണിംഗ് ടൈം കൂട്ടിയ പുതിയ ടൈം ടേബിള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്നും റെയില്‍വേ വിശദീകരിക്കുന്നു.