കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍: മലപ്പുറം ,ഇടുക്കി, കണ്ണൂർ ,തൃശൂർ ജില്ലകളിൽ മിന്നല്‍പരിശോധന” നിരവധി പേർ പിടിയിൽ ; മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

June 7, 2021 0 By Editor

ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തു.

പയ്യന്നൂര്‍, പരിയാരം, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നിലേറെ കേസുകളെത്തിട്ടുണ്ട്. തളിപ്പറമ്പ്, ധര്‍മടം, പാനൂര്‍, കൊളവല്ലൂര്‍, വളപട്ടണം, കുടിയാന്‍മല, പിണറായി, ചക്കരക്കല്ല്, മയ്യില്‍, എടക്കാട്, പേരാവൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ ഓരോ കേസ് വീതെമെടുത്തു. 25,000 രൂപയോളം വിലവരുന്ന ഫോണുകള്‍ പിടിച്ചെടുത്തവയില്‍ പെടുന്നു.

കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി തൊണ്ടിക്കോടന്‍ മുഹമ്മദ്ഫവാസ് (22) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൊബൈലില്‍നിന്ന് കുട്ടികളുടെ അശ്ലീലവീഡിയോ കണ്ടെത്തിയത്. ഒരാളെ നിലമ്പൂരില്‍ പിടികൂടി. വെസ്റ്റ് ബംഗാള്‍ നാദിയ ജില്ലയിലെ എസ്.കെ. രാഹുലിനെയാണ് നിലമ്പൂര്‍ സി.ഐ. എം.എസ്. ഫൈസല്‍ അറസ്റ്റുചെയ്തത്.ഇന്റര്‍നെറ്റ് വഴി കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. താമരശ്ശേരിയില്‍ നിര്‍മാണത്തൊഴില്‍ നടത്തിവന്നിരുന്ന ഇയാള്‍ 10 ദിവസം മുന്‍പാണ് നിലമ്പൂരിലെ മുക്കട്ടയില്‍ താമസമാക്കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കുന്നത്.

ചാവക്കാട് മേഖലയിലെ മൂന്ന് വീടുകളില്‍ പോലീസിന്റെ മിന്നല്‍പരിശോധന നടത്തി ഓപ്പറേഷന്‍ പി. ഹണ്ടിന്റെ ഭാഗമായി കടപ്പുറം അഞ്ചങ്ങാടി, പുത്തന്‍കടപ്പുറം, ഇരട്ടപ്പുഴ മേഖലകളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൂന്ന് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.കൊരട്ടിയിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട യുവാവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി രണ്ട് ഫോണുകള്‍ വിശദപരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. വിദ്യാര്‍ഥിയായ യുവാവ് മൊബൈല്‍ഫോണ്‍ വഴി അശ്ലീല വെബ്‌സൈറ്റില്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയില്‍ കണ്ടെത്തി.

നിരോധിത അശ്ലീലസൈറ്റുകളില്‍ പതിവായി സന്ദര്‍ശനം നടത്തിവന്നിരുന്ന രണ്ടു പേര്‍ക്കെതിരേ ഇടുക്കി പോലീസ് കേസെടുത്തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. കഴിഞ്ഞ കുറേ നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പിടിച്ചെടുത്ത ഇവരുടെ മൊബൈലുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയയ്ക്കും. ഇവര്‍ നിരോധിത സൈറ്റുകളില്‍നിന്നു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്‌സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് ഇടുക്കി പോലീസ് അറിയിച്ചു.