കാടാമ്പുഴയിൽ  പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും

കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും

October 6, 2021 0 By Editor

കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കൊല്ലപ്പെട്ട സ്ത്രീയും കുട്ടിയും താമസിച്ചിരുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പൂർണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. യുവതിയുടെ ഏഴു വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് തടവും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിലിൽ കിടക്കേണ്ടി വരും. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് പത്ത് വർഷം തടവും പ്രതി അനുഭവിക്കണം.

2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ സ്വദേശി ഉമ്മു സൽമയും മകൻ ദിൽഷാദുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ പത്ത് മാസം ഗർഭിണിയായിരുന്നു ഉമ്മു സൽമ. യുവതിയുമായി അടുപ്പത്തിലായിരുന്ന പ്രതി, സംഭവ ദിവസം വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു.