ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറേയും ഡ്രൈവറെയും ആക്രമിച്ച് തലയിൽ തുപ്പുമ്പോഴും നോക്കുകുത്തിയായി പോലീസ്; കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച സംഭവത്തിൽ അമ്പതുപേർക്ക് എതിരെ കേസെടുത്തു

ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറേയും ഡ്രൈവറെയും ആക്രമിച്ച് തലയിൽ തുപ്പുമ്പോഴും നോക്കുകുത്തിയായി പോലീസ്; കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച സംഭവത്തിൽ അമ്പതുപേർക്ക് എതിരെ കേസെടുത്തു

March 29, 2022 0 By Editor

തിരുവനന്തപുരം: പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ അമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്. പാപ്പനംകോട് കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയുന്ന അമ്പതുപേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പണിമുടക്കിനിടെ സർവീസ് നടത്തിയതിനെ തുടർന്നാണ് സമരക്കാർ ജീവനക്കാരെ മർദ്ദിച്ചത്.

സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മർദ്ദനമേറ്റവർ പറയുന്നത്. ബസ് വരുന്നതിൻറെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികൾ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്സാപ്പ് വഴി മുൻകൂട്ടി വിവരം നൽകിയെന്നും മർദ്ദനമേറ്റവർ പറഞ്ഞു. പൊലീസ് നോക്കി നിൽക്കെയാണ് തങ്ങളെ മർദ്ദിച്ചതെന്നും കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. ഡ്രൈവർ സജിയേയും കണ്ടക്ടർ ശരവണനേയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികൾ തടഞ്ഞത്. എസ്‌കോർട്ടായി പൊലീസ് ജീപ്പും ഉണ്ടായിരുന്നു.

പാപ്പനംകോട് എത്തിയപ്പോൾ സമരപ്പന്തലിൽ നിന്ന് ഓടിവന്ന അമ്പതിൽ അധികം ആളുകൾ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. സമരാനുകൂലികൾ ബസിനുള്ളിൽ കയറി കണ്ടക്ടറേയും ഡ്രൈവറെയും ചവിട്ടുകയും കണ്ടക്ടറുടെ തലയിൽ തുപ്പുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വിരലിലെണ്ണാവുന്ന പൊലീസുകാർക്ക് സമരാനുകൂലികളെ നിയന്ത്രിക്കാനായില്ല.

ബസ് തടഞ്ഞുനിർത്തി ദേഹത്ത് തുപ്പിയെന്നും ജീവനക്കാർ ആരോപിച്ചു. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും സർവ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങൾ ഉന്നയിച്ചതെന്നും സമരക്കാർ പറഞ്ഞു.