ഡോ. വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം

ഡോ. വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം

May 10, 2023 0 By Editor

| Evening Kerala News

ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രം​ഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു.

കൊല്ലപ്പെട്ട ഡോ. വന്ദനയ്‌ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ല എന്നാണ് മന്ത്രിയു‌ടെ വാദം. ആശുപത്രിയിൽ വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നുവെന്നും ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നതാണ് കാരണമെന്നും വീണാ ജോർജ്ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസ് സംവിധാനം പരാജയപ്പെട്ടുവെന്നും ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് കൂടെയുണ്ടാവേണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി. ജനങ്ങൾ എങ്ങനെ പുറത്തിറങ്ങും. സംസ്ഥാനത്തം നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു. ആരോഗ്യമന്ത്രി ഗീർവാണം വിടുന്നുവെന്നും മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സംഭവത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്.  അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.