ഇന്ത്യയിൽ ബേബി പൗഡർ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ

മുംബൈ : കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര എഫ്ഡിഎ റദ്ദാക്കിയത്. ലബോറട്ടറി പരിശോധനയിൽ ഈ ഉൽപ്പന്നം സ്റ്റാൻഡേർഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇത് നവജാത ശിശുക്കളുടെ ചർമ്മത്തെ ബാധിക്കുമെന്നും ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ലൈസൻസ് റദ്ദാക്കിയത്. എന്നാൽ 2023 ജനുവരിയിൽ മഹാരാഷ്ട്ര എഫ്ഡിഎ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കുകയും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയ്ക്ക് ബേബി പൗഡർ ഉൽപാദനം തുടരാൻ അനുമതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കോടതിയിൽ നിന്നും വിജയം നേടി മാസങ്ങൾക്ക് ശേഷം കമ്പനി തന്നെ തങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ വേണ്ടി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനെ സമീപിച്ചിരിക്കുന്നു എന്നാണ്. ജൂൺ 22 ന് J&J അപേക്ഷ സമർപ്പിച്ചതായി FDA കമ്മീഷണർ അഭിമന്യു കാലെ സ്ഥിരീകരിച്ചു. മുംബൈ പ്ലാന്റിൽ ബേബി പൗഡർ നിർമ്മിക്കാനുള്ള ലൈസൻസ് J&J സറണ്ടർ ചെയ്തു എന്നും തങ്ങൾ അത് അംഗീകരിച്ചു എന്നുമാണ് അഭിമന്യു കാലെ വ്യക്തമാക്കിയത്.

മുൻപ് യുഎസ് , കാനഡ എന്നിവിടങ്ങളിലും ജോൺസൺ ആൻഡ് ജോൺസൺ സമാനമായ രീതിയിൽ ഉൽപ്പാദനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇത് കമ്പനി അടച്ചു പൂട്ടുന്നതിന്റെ ഭാഗമല്ലെന്നും ടാൽക്ക് അധിഷ്ഠിത പൗഡറുകളിൽ നിന്നും ചോളം പൊടി അധിഷ്ഠിതമായുള്ള ബേബി പൗഡറുകൾ നിർമ്മിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. ആഗോളതലത്തിൽ ജോൺസൺ ആൻഡ് ജോൺസൺ ഇനിമുതൽ ചോളം പൊടി അധിഷ്ഠിതമായുള്ള ബേബി പൗഡറുകൾ ആയിരിക്കും പൂർണ്ണമായും നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story