നിയമന കോഴ ആരോപണങ്ങള്‍ക്ക് ആയുസ്സുണ്ടായില്ല’; നടന്നത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

നിയമന കോഴ ആരോപണങ്ങള്‍ക്ക് ആയുസ്സുണ്ടായില്ല’; നടന്നത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

October 7, 2023 0 By Editor

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴ ആരോപണങ്ങള്‍ക്ക് ആയുസ്സുണ്ടായില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്.

ഇത്തരം കെട്ടിച്ചമക്കലുകള്‍ ഇനിയും ഉണ്ടാകും. സംഭവത്തിന് പിന്നിലെ സൂത്രധാരനെ കയ്യോടെ പിടികൂടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റില്ലാത്ത പ്രവര്‍ത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാര്‍ഹമാണ്. നിപ കാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനവും പ്രശംസനീയമാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വര്‍ണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

അന്ന് കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറന്നു. സര്‍ക്കാര്‍ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടിയിട്ടും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കാനായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട സിജെഎം കോടതിയിലാണ് ഇയാളെ ഹാജരാക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഏഴ് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും കോടതിയില്‍ സമര്‍പ്പിക്കും. പത്തനംതിട്ട സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം നിയമന തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘമാണെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ അഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ റഹീസാണെന്നും കൊല്ലത്തുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് റഹീസിനെ പരിചയപ്പെട്ടതെന്നും അഖില്‍ പറഞ്ഞു.

റഹീസും സുഹൃത്തുക്കളായ ബാസിത്തും ലെനിനും ചേര്‍ന്നാണ് നിയമന കോഴ ആസൂത്രണം ചെയ്തതത്. പരാതിക്കാരനായ ഹരിദാസിനെ അഖില്‍ നേരിട്ട് കണ്ടിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പോലീസും ജില്ലാ പോലീസ് മേധാവിയും സംയുക്തമായി നടത്തിയ ചോദ്യംചെയ്യലില്‍ അഖില്‍ സജീവ് നല്‍കിയ മൊഴി.

കേസില്‍ നാലുപേരെയും പ്രതി ചേര്‍ത്തേക്കും. തിരുവനന്തപുരത്ത് ആള്‍മാറാട്ടം നടത്തിയതും ഈ സംഘമാണെന്നു സംശയമുണ്ട്. സ്‌പൈസസ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച നേതാവിനും ബന്ധമുണ്ട്.

പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത സ്‌പൈസസ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ യുവമോര്‍ച്ച നേതാവ് രാജേഷ് എന്നയാളും പ്രതിയാണെന്നു മൊഴിയിലുണ്ട്.

സ്‌പൈസസ് ബോര്‍ഡ് നിയമനത്തിനു അഖില്‍ പണം നല്‍കിയത് രാജേഷിന്റെ അക്കൗണ്ടിലേക്കാണ് എന്നാണ് പുറത്തു വരുന്നത്. അഖില്‍ സജീവും രാജേഷും ബിസിനസ് പങ്കാളികളാണെന്നു റിപ്പോര്‍ട്ടുണ്ട്. ഇന്നലെ തോനിയില്‍ നിന്നാണ് അഖിലിനെ പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

LATEST KANNUR NEWS