‘ഇസ്രായേലിനോട് പറയൂ, ഞങ്ങൾ ഇവിടെയുണ്ട്’: ഒരു കുടുംബത്തെ മുഴുവൻ ബന്ദികളാക്കി തോക്കിൻമുനയിൽ നിർത്തി ഹമാസ് ഭീകരർ

‘ഇസ്രായേലിനോട് പറയൂ, ഞങ്ങൾ ഇവിടെയുണ്ട്’: ഒരു കുടുംബത്തെ മുഴുവൻ ബന്ദികളാക്കി തോക്കിൻമുനയിൽ നിർത്തി ഹമാസ് ഭീകരർ

October 11, 2023 0 By Editor

ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ഹമാസ് ഇസ്രായേലി കുടുംബത്തെ ബന്ദികളാക്കിയതിന്റെ വീഡിയോ പുറത്ത്. ഇസ്രായേലി പൗരന്മാരായ കുട്ടികളെയും സ്ത്രീകളെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയാണ് ഹമാസ് ചെയ്തത്. പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ, ഗൃഹനാഥനെ തോക്കുധാരികളായ ഹമാസ് ഭീകരർ മർദിച്ച് അവശനാക്കി ഭാര്യയേയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നത് കാണാം.

‘നിങ്ങളുടെ രാജ്യത്തോട് സംസാരിക്കൂ, ഞങ്ങൾ ഇവിടെയുണ്ടെന്ന് അവരോട് പറയൂ’, തോക്കുധാരിയായ ഹമാസ് ഭീകരർ ആ മനുഷ്യനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഗാസയ്ക്ക് അടുത്തുള്ള നഹൽ ഓസിലെ കിബ്ബട്ട്സിൽ നിന്നുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, കുട്ടികളും കൂട്ടക്കൊലയെ അതിജീവിച്ചവരുമുൾപ്പെടെ 150 പേരെയെങ്കിലും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഗാസ മുനമ്പിലെ ഒരു സിവിലിയൻ ഭവനത്തിൽ മുന്നറിയിപ്പില്ലാതെ ഇസ്രായേൽ ബോംബ് വർഷിച്ചപ്പോഴെല്ലാം തങ്ങൾ തടവിലാക്കിയ ഒരു ബന്ദിയെ കൊല്ലുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. 2.3 ദശലക്ഷം ആളുകൾ വസിക്കുന്ന ഗാസയിൽ ഉപരോധത്തിനായി വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാനും ഭക്ഷണവും ഇന്ധനവും നിർത്താനും ഇസ്രായേൽ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് തങ്ങൾ ബന്ദികളാക്കിയ ഇസ്രയേലികളുടെ വീഡിയോ പുറത്തുവിട്ടത്.

ബന്ദികളാക്കപ്പെട്ട ആളുകളെ കൊല്ലാൻ സാധ്യത ഉണ്ടെന്നും സൂചനകളുണ്ട്. ഇസ്രായേൽ ഭരണകൂടം ഹമാസിനെതിരായ വൻ സൈനിക ആക്രമണം ലഘൂകരിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെ ഐ.എസിനോട് താരതമ്യപ്പെടുത്തിയത് ഇതിന്റെ സൂചനയാണ്. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെങ്കിലും അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കും എന്നാണ് ബെഞ്ചമിൻ പറഞ്ഞത്.