ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐക്കാർ വെള്ളം കുടിക്കും; ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരം ഐപിസി 124 വകുപ്പ് ചുമത്തി കേസെടുത്തു; ചുമത്തിയത് ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ്

ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐക്കാർ വെള്ളം കുടിക്കും; ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരം ഐപിസി 124 വകുപ്പ് ചുമത്തി കേസെടുത്തു; ചുമത്തിയത് ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ്

December 12, 2023 0 By Editor

ഗവർണർക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 വകുപ്പ് ചുമത്തി കേസെുടുത്തു. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവർണർ നിർദ്ദേശം നൽകിയിരുന്നു. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.

പ്രതിഷേധക്കാർക്കെതിരെ തുടക്കത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് ആക്ഷേം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ ഗവർണർ രംഗത്തുവന്നിരുന്നു.

ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. ഗവർണ്ണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിച്ച കാര്യം പോലും പറയാതെയായിരുന്നും ആദ്യം എഫ്‌ഐആർ ഇട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള രണ്ടുപേരാണ് മുഖ്യമന്ത്രിയും ഗവർണറും. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ പെരുമ്പാവൂരിൽ കെഎസ്.യുക്കാർ ഷൂ എറിഞ്ഞപ്പോൾ ചുമത്തിയത് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളായിരുന്നു. എന്നാൽ ഗവർണറുടെ വാഹനം തടഞ്ഞിട്ട്, വാഹനത്തിൽ ഇടിക്കുകയും ഇരച്ചെത്തുകയും ചെയ്ത എസ്എഫ്‌ഐക്കാർക്കെതിരെ ഇത്തരം വകുപ്പുകളൊന്നുമില്ലാതെയായിരുന്നു പൊലീസിന്റെ എഫ്‌ഐആർ. കലാപാഹ്വാനം, ഗവർണ്ണറെ കരിങ്കോടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു കുറ്റങ്ങൾ.

രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടഞ്ഞാലോ ഉപദ്രവിക്കാൻ ശ്രമിച്ചാലോ ചുമത്തുന്നതാണ് 124. പാളയത്ത് ഗവർണറുടെ കാറിലടിച്ച 7 പേർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് 124 ആം വകുപ്പ് ചുമത്തുന്നത്. ആകെ പിടിയിലായത് 19 പേരിൽ 12 പേർക്കെതിരായാണ് ജാമ്യമില്ലാ കുറ്റം. രാജ്ഭവനിലെ സെക്യൂരിറ്റി ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയാണ് പുതിയ വകുപ്പ് ചേർത്തത്.

അതേസമയം, വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവർണർ ആരോപിച്ചു. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവർണർ ആരോപിക്കുന്നു. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവർണർ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.