പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതു സാധ്യമായത്, നന്ദി’ ; ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ട് ഇന്ത്യൻ നാവികരെ വിട്ടയച്ചു; നയതന്ത്രവിജയം

പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതു സാധ്യമായത്, നന്ദി’ ; ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ട് ഇന്ത്യൻ നാവികരെ വിട്ടയച്ചു; നയതന്ത്രവിജയം

February 12, 2024 0 By Editor

ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ വിട്ടയച്ചു. നാവികസേനയിൽ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാർ, റിട്ട. കമാൻഡർമാരായ പൂർണേന്ദു തിവാരി, അമൃത് നാഗ്പാൽ, സുഗുണാകർ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റൻമാരായ നവ്‌തേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.

ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഖത്തറിന്റെ തീരുമാനം വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. ഡിസംബറിൽ ഇവരുടെ വധശിക്ഷ ഖത്തർ അപ്പീൽ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റിൽ 8 പേരും അറസ്റ്റിലായതു മുതൽ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ‍ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യന്‍ നാവികര്‍ മോചിതരായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെപ്പറഞ്ഞാണ് മോചിതരായ എട്ടു പേരിൽ ഏഴു പേര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.

മോചിതരായ മുന്‍ ഇന്ത്യന്‍ നാവികര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ (ചിത്രം: X - ANI)

വിദേശമണ്ണില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ശേഷം മോചിതരായി സ്വന്തം മണ്ണിലെത്തിയതിന്റെ മുഴുവന്‍ ആശ്വാസവും ആഹ്‌ളാദവും അവരുടെ മുഖത്തുണ്ടായിരുന്നു. സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തപരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതു സാധ്യമായത്.’- മോചിതരായവരില്‍ ഒരാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടലും അദ്ദേഹത്തിന് ഖത്തറുമായുള്ള അടുത്ത ബന്ധവും ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഇതൊക്കെ നടന്നത്. ഇന്ത്യയിലേക്കു മടങ്ങിയെത്താന്‍ 18 മാസം കാത്തിരിക്കേണ്ടിവന്നു. പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നടപടികളോടും ഏറെ നന്ദിയുണ്ട്. – മുന്‍ നാവികര്‍ പറഞ്ഞു.

ഖത്തര്‍ അമീറിന്റെ ഇടപെടല്‍ മൂലം നാവികരെ വിട്ടയച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്നു രാവിലെയാണു പുറത്തുവിട്ടത്. ‘എട്ട് ഇന്ത്യക്കാരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. ഏഴു പേര്‍ മടങ്ങിയെത്തി. ഖത്തര്‍ അമീറിന്റെ നടപടിയെ ശ്ലാഘിക്കുന്നു.’ – വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പ് വ്യക്തമാക്കി.