വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം; വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ 68കാരി കൊല്ലപ്പെട്ടു, കക്കയത്ത് കര്‍ഷകന്‍റെ ജീവനെടുത്തത് കാട്ടുപോത്ത്

വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം; വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ 68കാരി കൊല്ലപ്പെട്ടു, കക്കയത്ത് കര്‍ഷകന്‍റെ ജീവനെടുത്തത് കാട്ടുപോത്ത്

March 5, 2024 0 By Editor

കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചൊവ്വാഴ്ച രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കര്‍ഷകനായ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്.

തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്.  കക്കയം ഡാം  സൈറ്റിന്  സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് എബ്രഹാം മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.കോഴിക്കോടും തൃശൂരിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് രണ്ട് സംഭവങ്ങളിലായി ഉണ്ടായത്. കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കക്കയം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലായി വനത്തിനുള്ളിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി.

വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടി ആണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വത്സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്. മൂപ്പന്‍ അലറി വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞതിനുശേഷം ആണ് ആന അവിടെ നിന്നും പോയത്. ഇതിനുശേഷം കോളനിക്ക് സമീപമെത്തി ആളുകളെ കൂട്ടി വത്സയ്ക്കടുത്തെത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ച ഇവരുടെ മൃതദേഹം താമസിയാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരും എന്നാണ് അറിയുന്നത്.