കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: തൃശൂരില്‍ സ്വർണ വ്യാപാരി അറസ്റ്റിൽ

കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു: തൃശൂരില്‍ സ്വർണ വ്യാപാരി അറസ്റ്റിൽ

March 26, 2024 0 By Editor

തൃശൂർ: കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ച വാഹന ഉടമ അറസ്റ്റിൽ. തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണു പാലക്കാട് സ്വദേശി രവി (55), വിശാലിന്റെ വീടിനു മുന്നിൽവച്ച് കാറിടിച്ചു മരിച്ചത്. മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പെട്ടെന്ന് എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തെ തുടർന്ന് മൃതദേഹം മാറ്റുകയായിരുന്നുവെന്നു വിശാൽ പൊലീസിൽ മൊഴി നൽകി.

കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനു വിശാലിനെ റിമാൻഡ് ചെയ്തു. പാടത്തുനിന്നു കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണു വാഹനമിടിച്ചു മരിച്ചതാണെന്നു കണ്ടെത്തിയത്.

തുടർ‌ന്ന് അന്നു രാത്രി കുറ്റുമുക്ക് പാടത്തിനു സമീപത്തേക്കു വന്ന കാറുകൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തിരിച്ചറി‍ഞ്ഞു. കാറുടമകളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണു വിശാൽ കുറ്റം സമ്മതിച്ചത്.

വഴിയോരത്ത് മദ്യലഹരിയിൽ കിടക്കുകയായിരുന്ന രവിയെ വിശാൽ കണ്ടിരുന്നില്ലെന്നാണു പൊലീസിനു നൽകിയ മൊഴി. പിന്നാലെ കാർ കയറി ഇയാൾ മരിക്കുകയും പെട്ടെന്ന് എന്തു ചെയ്യണമെന്ന ആശങ്കയിൽ മൃതദേഹം കാറിൽ കയറ്റി പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു കൂട്ടുനിന്ന കുറ്റത്തിനു കസ്റ്റഡിയിലെടുത്ത വിശാലിന്റെ അച്ഛനെയും ഭാര്യയെയും ജാമ്യത്തിൽ വിട്ടയച്ചു.