ഇരട്ടക്കൊലപാതകം: മകളെ കുത്തിക്കൊന്ന 44കാരനെ അമ്മ തലയ്ക്കടിച്ച് കൊന്നു

ഇരട്ടക്കൊലപാതകം: മകളെ കുത്തിക്കൊന്ന 44കാരനെ അമ്മ തലയ്ക്കടിച്ച് കൊന്നു

April 21, 2024 0 By Editor

ബെംഗളൂരു: ഇരട്ടക്കൊലപാതകത്തിന്‍റെ ഞെട്ടൽ മാറാതെ ബെംഗളൂരു നഗരം. ഇരുപത്തിനാലുകാരിയായ മകളെ കുത്തിക്കൊന്നയാളെ അമ്മ തല്‍ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ സംഭവമാണ് ഐടി നഗരത്തെ നടുക്കിയത്. വെള്ളിയാഴ്ച ജയനഗറിലാണ് ദാരുണ സംഭവമുണ്ടായത്. ജെപി നഗറിലെ ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44) എന്നിവരാണ് മരിച്ചത്. അനുഷയുടെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്.

ഒരേ സ്ഥലത്തു ജോയി ചെയ്തിരുന്ന അനുഷയും സുരേഷും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ കുറച്ചു നാൾ മുൻപ് സുരേഷിൽനിന്ന് അനുഷ അകന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജയനഗറിലെ സരക്കി പാര്‍ക്കില്‍ വച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് അനുഷ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതിൽ പന്തികേടു തോന്നിയാണ് അമ്മ പിന്നാലെ പോയത്. അനുഷയെ സുരേഷ് അതിക്രൂരമായി മര്‍ദിക്കുന്നതും കത്തികൊണ്ട് കുത്തുന്നതുമാണ് പാര്‍ക്കില്‍ എത്തിയപ്പോള്‍ അമ്മ കാണുന്നത്.

ഇതോടെ മകളെ രക്ഷിക്കാനായി ഗത്യന്തരമില്ലാതെ സമീപത്തു കിടന്ന കല്ലെടുത്ത് അമ്മ സുരേഷിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും മാരകമായി പരുക്കേറ്റ അനുഷയെ സമീപത്തെ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദൃക്സാക്ഷികളെയടക്കം വിസ്തരിച്ചുവരുന്നതായും അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ബരമപ്പ ജഗലസാര്‍ അറിയിച്ചു.