മഞ്ഞുമ്മൽ ബോയ്സിനെ 2006ൽ പൊലീസ് പീഡിപ്പിച്ചതിനെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

മഞ്ഞുമ്മൽ ബോയ്സിനെ 2006ൽ പൊലീസ് പീഡിപ്പിച്ചതിനെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

May 9, 2024 0 By Editor

ചെന്നൈ : 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട് പൊലീസിൽനിന്നു നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി.

അടുത്തയിടെ വൻ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’  manjummal-boys എന്ന മലയാള സിനിമയിൽ, യുവാക്കളെ പൊലീസ് പീഡിപ്പിക്കുന്നത് അവതരിപ്പിച്ചിരുന്നു. 2006 ൽ കേരളത്തിൽനിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പോലീസുകാരനെ മാത്രമാണ് ഇവർക്കു സഹായത്തിനായി വിട്ടുനൽകിയത്.

സിജു ഡേവിഡ് എന്ന യുവാവാണ് 120 അടിയോളം ആഴമുള്ള ഗർത്തത്തിൽനിന്നു സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സംഭവത്തെ ആധാരമാക്കിയാണു സിനിമ ഒരുക്കിയത്. സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗവും തമിഴ്നാട് കോൺഗ്രസ് നേതാവുമായ നിലമ്പൂർ സ്വദേശി വി.ഷിജു ഏബ്രഹാം നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായത്.

‘ആ പൊലീസുകാരോട് ക്ഷമിച്ചു’; അന്വേഷണം വേണ്ടെന്ന് ‘മഞ്ഞുമ്മല്‍’ ടീം

മഞ്ഞുമ്മൽ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് (കുട്ടൻ) പറയുന്നു: ‘‘അന്ന് ഞങ്ങളുടെ ഒപ്പമുള്ളവരെ പൊലീസ് ഉപദ്രവിച്ചുവെന്നത് സത്യമാണ്. സ്റ്റേഷനിൽ പോയവരെ തല്ലി.  സിനിമയിറങ്ങിക്കഴിഞ്ഞു ഗുണ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്റ്റ് ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പു പറഞ്ഞു. ഒരുപാട് കൊലപാതകങ്ങൾ അവിടെയുണ്ടായിട്ടുണ്ടെന്നും അത്തരം സംഭവമാണെന്നാണ് വിചാരിച്ചതെന്നും പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞില്ലേ? എല്ലാവർക്കും പ്രായമായി. ഇനി കേസൊന്നും കൊടുത്ത് ആരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല.’’