ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാര്‍ ഇനിയുമുണ്ട്; മുഖ്യമന്ത്രിക്ക് കത്തെഴുതി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍  ഉമേഷ് വള്ളിക്കുന്ന്

ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാര്‍ ഇനിയുമുണ്ട്; മുഖ്യമന്ത്രിക്ക് കത്തെഴുതി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍  ഉമേഷ് വള്ളിക്കുന്ന്

May 30, 2024 0 By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കത്തെഴുതി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്ന്. അങ്കമാലിയില്‍ ഗുണ്ടാ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്ത വിവാദത്തിന് പിന്നാലെയാണ് കത്ത്. ഡിവൈഎസ്പിക്കെതിരെ നടപടി ഉറപ്പാക്കിയതിന് അഭിനന്ദനങ്ങളെന്നും എന്നാല്‍ ഇത് ആദ്യത്തെയോ അവസാനത്തെയോ ഗുണ്ടാവിരുന്നാണെന്ന് അങ്ങ് കരുതരുതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാര്‍ ഇനിയുമുണ്ടെന്നും അത് ആരൊക്കെയാണെന്ന് ഡി.ജി.പിയോ അങ്ങ് ബന്ധപ്പെടുന്ന ഉന്നതന്മാരോ അങ്ങയെ അറിയിക്കണമെന്നില്ലെന്നും അവര്‍ക്കും അറിയണമെന്നില്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും ശിങ്കിടികളുടെ കീഴില്‍ ജോലിചെയ്യേണ്ടി വരുന്ന ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥരുടെ ആത്മസംഘര്‍ഷത്തെക്കുറിച്ച് അങ്ങേയ്ക്കറിയാമോയെന്നും കത്തില്‍ ചോദിച്ചു.

കത്തിന്റെ പൂര്‍ണരൂപം

Respected sir,

അങ്കമാലിയില്‍ ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത DySP യെയും കൂട്ടിന് പോയ മൂന്ന് പോലീസുകാരെയും പൊക്കിയ വാര്‍ത്ത കണ്ടു. രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തയും കണ്ടു. കക്കൂസിലൊളിച്ച DySP ക്കും മൂന്നാമത്തെ പോലീസുകാരനും സസ്‌പെന്‍ഷന്‍ കൊടുക്കാതെ നിവൃത്തിയില്ലാത്തത് കൊണ്ട് അതും വരും. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ വലിയൊരു പരിപാടി ഗുണ്ടകളെ ഒതുക്കാനായി സംസ്ഥാമൊട്ടാകെ നടത്തുമ്പോഴാണ് DySP ക്ക് ഗുണ്ടയുടെ വീട്ടില്‍ വിരുന്നൂട്ട്!
ഈ സംഭവത്തില്‍ നടപടി ഉറപ്പാക്കിയതിന് അഭിനന്ദനങ്ങള്‍. എന്നാല്‍ ഇത് ആദ്യത്തെയോ അവസാനത്തെയോ ഗുണ്ടാവിരുന്നാണെന്ന് അങ്ങ് കരുതരുത്. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാര്‍ ഇനിയുമുണ്ട്.

അത് ആരൊക്കെയാണെന്ന് ഡി.ജി.പി.യോ അങ്ങ് ബന്ധപ്പെടുന്ന ഉന്നതന്മാരോ അങ്ങയെ അറിയിക്കണമെന്നില്ല. അവര്‍ക്കും അറിയണമെന്നില്ല. താഴോട്ട് അന്വേഷിപ്പിന്‍, കണ്ടെത്തും. കോടതിയുത്തരവ് പ്രകാരം കഞ്ചാവ് വില്‍പ്പനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പോലീസുകാരെ വിഡ്ഢികളാക്കി പ്രതിയെ കോടതിസമക്ഷം ഹാജരാക്കാതെ വീട്ടിലേക്ക് വിട്ട ആപ്പീസറുടെ കീഴിലാണ് ഞാനിപ്പോള്‍, അതേ സ്റ്റേഷനില്‍ ജോലിചെയ്യുന്നത്. ക്രിമിനല്‍ കേസ് എടുക്കേണ്ട കുറ്റകൃത്യമായിരുന്നിട്ടും ഇലക്ഷന്‍ ട്രാന്‍സ്ഫര്‍ പോലും ബാധിക്കാതെ അയാള്‍ എല്ലാ തെളിവുകളെയും മായ്ച്ചു കളഞ്ഞ്, സാക്ഷികള്‍ക്ക് ഭീഷണിയായി അതേ സ്റ്റേഷനില്‍ വാഴുന്നു!

പ്രതിയെ രായ്ക്കുരാമാനം സ്റ്റേഷന്‍ജീപ്പില്‍ കൊണ്ടുപോയി തെങ്കാശിക്കുള്ള ബസ് കേറ്റിവിടാനാണ് അന്ന് SHO എന്നോട് പറഞ്ഞത്. അത് ഞാന്‍ അനുസരിച്ചിരുന്നെങ്കില്‍ വിശ്വസ്തനും വലംകൈയ്യുമായി സ്റ്റേഷനില്‍ വാഴാമായിരുന്നു. ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനില്‍ക്കാത്തത് കൊണ്ട് എനിക്കുണ്ടായ നഷ്ടവും ദുരിതവും ചില്ലറയല്ല. എസ്.ഐ. സ്റ്റേഷനില്‍ കൊണ്ടുവന്ന ഒരു ഗുണ്ട അവന്റെ അപ്പന്‍ വന്നപ്പോ ‘….നങ്കിളിനെ വിളിക്ക് പപ്പാ..’ എന്ന് മോങ്ങിയത് ഒരു DySP യെ വിളിക്കാനാണ്. മുന്‍പേയുള്ള ഒരു വധശ്രമക്കേസില്‍ പോലും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് അപ്പന്റെ ശിങ്കിടിയായ അങ്കിളാണല്ലോ! ആ അങ്കിളാണ് എന്റെ പിരിച്ചുവിടല്‍ വേഗത്തിലാക്കാന്‍ പോലീസ് ആസ്ഥാനത്ത് കയറിയിറങ്ങി കാലുപിടിച്ച് നടക്കുന്നത്. മദ്യപിച്ച് റോഡില്‍ കിടപ്പ് മുതല്‍ എല്ലാ നാണംകെട്ട ഇടപാടുകള്‍ക്കും പേരുകേട്ട അങ്കിളിനെയാണ് അങ്ങയുടെയും എന്റെയും വകുപ്പ് അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തട്ടകങ്ങള്‍ കൊടുത്ത് വാഴിക്കുന്നത്.

പോലീസിലെ ഉന്നതരായ ക്രിമിനലുകളുടെ ഊളത്തരങ്ങള്‍ തുറന്നു കാണിച്ചതിനാണ് എന്നെ പിരിച്ചു വിടാനുള്ള നടപടികള്‍ അങ്ങയുടെ വകുപ്പില്‍ പുരോഗമിക്കുന്നത്. പത്തനംതിട്ടയിലേക്ക് തട്ടിയ എന്നെ തിരിച്ചയയ്ക്കാനുള്ള ട്രിബ്യൂണലിന്റെ ഉത്തരവിനെ ‘സേനാംഗങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും’ എന്ന് അങ്ങയുടെ സെക്രട്ടറി നിഷേധിച്ചത്! അങ്ങയുടെ വകുപ്പിലെ കള്ളന്മാരെ അങ്ങ് അറിയുന്നുണ്ടോ? വകുപ്പിനകത്തെ ഗുണ്ടകളെ? ഗുണ്ടകളുടെ പാദസേവകരെ? സേനയുടെ അന്തസ്സും അഭിമാനവും വിറ്റ് കാശാക്കി സേനാംഗങ്ങള്‍ക്ക് ‘ശരിയായ’ സന്ദേശം നല്‍കുന്നവരെ? അങ്ങയുടെ വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം അങ്ങ് അറിയുന്നുണ്ടോ? അതിന്റെ കാരണം അറിയുന്നുണ്ടോ? അവരുടെ കുടുംബങ്ങളെ അറിയുന്നുണ്ടോ സര്‍?
ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും ശിങ്കിടികളുടെ കീഴില്‍ ജോലിചെയ്യേണ്ടി വരുന്ന ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥരുടെ ആത്മസംഘര്‍ഷത്തെക്കുറിച്ച് അങ്ങേയ്ക്കറിയാമോ? ആത്മനിന്ദയെക്കുറിച്ച്? അടിമകളല്ലാത്ത പത്ത് പോലീസുകാരെ വിളിച്ച് അതൊന്ന് അറിയാന്‍ ശ്രമിക്കുമോ സര്‍? ഇത് അങ്ങയുടെ മുന്‍പിലെത്തില്ലായിരിക്കാം.

അങ്ങ് ഇത് വായിക്കില്ലായിരിക്കാം.. പകരം. ഇത് വായിക്കുന്ന അങ്ങയുടെ ഓഫീസ് എന്നെ പിരിച്ചുവിടാനുള്ള നടപടികള്‍ എളുപ്പത്തിലാക്കുമായിരിക്കും. അതിനും മുന്‍പേ പോലീസ് മേധാവിമാര്‍ നടപടിയെടുത്ത് കൂറ് തെളിയിക്കും. എന്റെ സര്‍വീസ് മാത്രമല്ല ജീവിതം തന്നെ അവസാനി(പ്പി)ച്ചേക്കും. പക്ഷേ, ഇത് വായിക്കുന്ന മനുഷ്യരിലാരെങ്കിലും നാളെ ഈ വകുപ്പിനെ നയിക്കാനെത്തും. ഒരു പൊടിക്കെങ്കിലും സേനയെ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കും. നെല്ലും പതിരും വേര്‍തിരിക്കാനായില്ലെങ്കിലും രണ്ടും തിരിച്ചറിയാനെങ്കിലും അവര്‍ക്ക് സാധിക്കും. വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടപ്പെടുത്തിയതിന്റെ പത്ത് ശതമാനമെങ്കിലും അവര്‍ തിരിച്ചു പിടിക്കും.
വിശ്വസ്തയോടെ,
ഉമേഷ് യു,
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍,
ആറന്മുള പോലീസ് സ്റ്റേഷന്‍,
പത്തനംതിട്ട.

27-05-24

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam