സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ദർശനുമായി അടുപ്പമുള്ള നടിക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരുവിലെ ഫാംഹൗസിൽ ‍നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഓടയിൽനിന്ന് ഒരു മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായി.

സംഭവവുമായി ബന്ധപ്പെട്ട് ഗിരിനഗർ സ്വദേശികളായ മൂന്നു പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് ഇവർ നൽകിയ മൊഴിയാണ് നിർണായകമായത്. തുടര്‍ന്ന് മൃദദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കന്നഡ സൂപ്പർതാരം ദർശന്റെ പങ്കാളിത്തം പുറത്തുവന്നത്.

ദർശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല സന്ദേശം അയച്ചത്.

ഇക്കാര്യം അറിഞ്ഞ ദർശൻ, ചിത്രദുർഗയിൽ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായ വ്യക്തിയെ ബന്ധപ്പെട്ടു. ഇവരാണ് ദർശന്റെ നിർദേശപ്രകാരം രേണുകസ്വാമിയെ നഗരത്തിൽ എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തുടർന്ന് ഒരു ഷെഡിൽവച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story