
കോഴിക്കോട് കോടതിമുറിയിൽ ജഡ്ജി നോക്കിനിൽക്കെ യുവതി ഭർത്താവിന്‍റെ കഴുത്തിന് പിടിച്ചു
July 13, 2024കോഴിക്കോട്: കോടതിമുറിയിൽ ജഡ്ജി നോക്കിനിൽക്കെ ഭർത്താവിന്‍റെ കഴുത്തിന് പിടിച്ച് യുവതി. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിലാണ് സംഭവം. പിരിഞ്ഞു താമസിക്കുന്ന യുവതിയും ഭർത്താവും കുട്ടികളുടെ പേരിലാണ് കോടതി മുറിയിൽ നിന്ന് വാക്കുതർക്കം ആരംഭിച്ചത്.
ഭർത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് 29കാരി ബഹളം വച്ചു. മജിസ്ട്രേറ്റ് ഇടപ്പെടുകയും ബഹളമുണ്ടാക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. എന്നാൽ ഇത് കൂട്ടാക്കാതെ ഇവർ വീണ്ടും ബഹളംവച്ചു. ബഹളത്തിനിടയിൽ ഇവർ ഭർത്താവിന്‍റെ കഴുത്തിനു പിടിക്കുകയായിരുന്നു. ഈ സമയത്ത് കോടതി മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ യുവതിയെ പിടിച്ചുമാറ്റി.
സംഭവത്തെത്തുടർന്ന് മജിസ്ട്രേറ്റിന്‍റെ നിർദേശ പ്രകാരം കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ഭീഷണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത് യുവതിയെ റിമാഡ് ചെയ്തു. തുടർന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യക്കാർ എത്താന്‍ വൈകിയതിനാൽ ശനിയാഴ്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാന്‍ സാധിച്ചില്ല. അടുത്ത 2 ദിവസം അവധിയായതിനാൽ ഇനി തിങ്കളാഴ്ചയോടെ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ.