
തൃശൂരിലെ ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി യുവതി മുങ്ങി
July 26, 2024തൃശൂർ: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി ജീവനക്കാരി കടന്നു. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് വന്‍തട്ടിപ്പ് അരങ്ങേറിയത്. സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണു തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയത്.
ഈ പണം ഉപയോഗിച്ച് ഇവർ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി എന്നും പൊലീസ് സംശയിക്കുന്നുണ്ട്. 18 വർഷമായി യുവതി ഇവിടെ ജീവനക്കാരിയാണ്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസ്സിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിയെന്നും ആരോപണമുണ്ട്.ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി.