ദേശീയ പാതയിൽ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവർക്ക് നേരെ അർധരാത്രിയിൽ പൊലീസ് തേർവാഴ്ച ; പ്രതിഷേധം

കായംകുളം: ദേശീയ പാതയിൽ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവർക്ക് നേരെ അർധരാത്രിയിൽ പൊലീസ് തേർവാഴ്ച. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. യൂത്ത് കോൺഗ്രസ്‌ നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിലിന്റെ വീടിന് നേരെയാണ് പൊലിസ് അതിക്രമം.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ വൻ പൊലിസ് സംഘം വീട് വളയുകയായിരുന്നു. വീട്ടുകാർ ഭയന്ന് നിലവിളിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെയുള്ള ബലപ്രയോഗമാണ് പൊലിസിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പരാതിയുണ്ട്. ഈ സമയം റിയാസ് വീട്ടിലുണ്ടായിരുന്നില്ല.

യൂത്ത് കോൺഗ്രസിൻ്റെ ഉയരപ്പാത സമര പന്തലിൽ നടന്ന പൊലിസ് അതിക്രമത്തിൻ്റെ തുടർച്ചയായിട്ടാണ് സംഭവം അരങ്ങേറിയത്. ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി ഹാഷിം സേട്ടിനെ പുലർച്ചെ അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് നടന്ന ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറി വിശാഖ് പത്തിയൂർ, റിയാസ് മുണ്ടകത്തിൽ, ഹാഷിം സേട്ട്, സുറുമി ഷാഹുൽ എന്നിവർക്കും കണ്ടാൽ അറിയാവുന്ന 22 പേർക്കും എതിരെ ജാമ്യമില്ല വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയപാതയിൽ തൂണുകളിലെ ഉയരപ്പാത ആവശ്യവുമായി നടന്നു വരുന്ന സമരത്തിൻ്റെ രൂപവും ഇതോടെ മാറുകയാണ്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിന് നേരെ പൊലീസ് ലാത്തി ചർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഡി.സി.സി പ്രസിഡൻൻ്റ് ബി. ബാബുപ്രസാദ് വേദിയിൽ സമരക്കാരെ അഭിവാദ്യം ചെയ്യുന്നതിനിടെ നടത്തിയ ലാത്തിചാർജിന് പിന്നിൽ മനപൂർവം പ്രകോപനം സൃഷ്ടിക്കലായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story