മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി ദേവദാസ് യുവതിക്ക് അയച്ച വാട്സാപ് ചാറ്റുകൾ പുറത്തു വിട്ട് കുടുംബം

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി ദേവദാസ് യുവതിക്ക് അയച്ച വാട്സാപ് ചാറ്റുകൾ പുറത്തു വിട്ട് കുടുംബം

February 7, 2025 0 By Editor

കോഴിക്കോട്: മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വർണനകളും ലൈംഗിക താൽപര്യവും വ്യക്തമാക്കുന്നതാണ് ചാറ്റുകൾ.

പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചു. തുടർന്ന് ഇയാൾ ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും ബിസിനസ്‌പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു. കടമായി നൽകിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്സാപ് സന്ദേശത്തിലുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാകരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്. മോശമായ പെരുമാറ്റത്തിനു പലവട്ടം മാപ്പ് പറഞ്ഞ ദേവദാസ്, യുവതി പരിക്കു പറ്റി ആശുപത്രിയിലായശേഷം ഭീഷണി സന്ദേശം അയച്ചു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ഭീഷണി.

ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മാമ്പറ്റയിലെ ഹോട്ടൽ ഉടമ ദേവദാസ് (68) ഫെബ്രുവരി 5ന് കുന്നംകുളത്ത് പൊലീസിന്റെ പിടിയിലായിരുന്നു. ഹോട്ടൽ ജീവനക്കാരായ മറ്റു രണ്ടു പ്രതികൾ ഇന്നലെ താമരശ്ശേരി കോടതിയിൽ കീഴടങ്ങി. പി.െക.റിയാസ്, കെ.ടി.സുരേഷ് ബാബു എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. റിമാൻഡിലുള്ള മൂന്നു പ്രതികളേയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.

ഫെബ്രുവരി ഒന്നിന് രാത്രി ഹോട്ടലിനു സമീപത്തുള്ള താമസസ്ഥലത്തുവച്ചാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കെട്ടിടത്തിൽനിന്നു താഴേക്കു ചാടിയ യുവതി സാരമായി പരിക്കേറ്റു ചികിത്സയിലാണ്.