ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തഹാവൂർ റാണ കൊച്ചിയിൽ എത്തി? ആരെ കണ്ടു? എന്തിന് വന്നു? അമേരിക്ക വിട്ടു നല്‍കിയ ആ കൊടുംഭീകരനുമായി എന്‍ഐഎ കൊച്ചിയിലുമെത്തും

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തഹാവൂർ റാണ കൊച്ചിയിൽ എത്തി? ആരെ കണ്ടു? എന്തിന് വന്നു? അമേരിക്ക വിട്ടു നല്‍കിയ ആ കൊടുംഭീകരനുമായി എന്‍ഐഎ കൊച്ചിയിലുമെത്തും

April 10, 2025 0 By eveningkerala

മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ ഹുസൈൻ റാണയുമായി Tahavoor rana ഉച്ചയോടെ എൻഐഎ സംഘം ഇന്ത്യയിൽ എത്തും. റാണയെ പാർപ്പിക്കാൻ തീഹാർ ജയിലിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അക്രമത്തിൽ നേരിട്ട പങ്കെടുത്ത അജ്മൽ കസബിനെ ജീവനോടെ പിടികൂടാനായതാണ് പാക് ബന്ധം തെളിയിക്കാൻ ഇന്ത്യയ്‌ക്ക് നിർണായകമായത്. റാണയെ കൂടി ഇന്ത്യയുടെ കയ്യിൽ കിട്ടുന്നതോടെ  സ്ലീപ്പർ സെല്ലുകളുടെ അടക്കം വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കും. മാത്രമല്ല ഭീകരർക്ക് രാജ്യത്തിനകത്ത് നിന്നും ലഭിച്ച സഹായം സംബന്ധിച്ച അന്വേഷണത്തിനും ഇത് വഴി തുറക്കും. ഒപ്പം കേരളാ ബന്ധവും പുറത്ത് വരും.

ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയ ശേഷമുള്ള നടപടികള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റും നിരീക്ഷിച്ചുവരികയാണ്. ലോസ് എയ്ഞ്ചല്‍സിലെ മെട്രോ പോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലായിരുന്ന റാണയെ ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് കൈമാറിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 മുതല്‍ നടത്തുന്ന നിയമ, നയതന്ത്ര തലയുദ്ധങ്ങളുടെ വിജയമാണ് തഹാവൂര്‍ റാണയെ വിട്ടു കിട്ടിയതില്‍ പ്രതിഫലിക്കുന്നത്. റാണയുടെ കാര്യം സൂചിപ്പിച്ച് 2019 ഡിസംബറിലാണ് വിദേശകാര്യ മന്ത്രാലയം വഴി അമേരിക്കയ്ക്ക് കത്തു നല്കിയത്. പിന്നീട് അറസ്റ്റാവശ്യപ്പെട്ട് 2020 ജൂണില്‍ കത്തു നല്കി. ഇതാണ് പ്രതിയുടെ കൈമാറ്റത്തിലേക്ക് എത്തിയത്.

റാണയുമായി എന്‍ഐഎ മുംബൈ, ആഗ്ര, ഹാപ്പൂര്‍, കൊച്ചി, അഹമ്മദാബാദ് നഗരങ്ങളില്‍ തെളിവെടുപ്പ് നടത്തും. 2008ലെ ഭീകരാക്രമണത്തിനു മുന്‍പ് ഈ നഗരങ്ങളില്‍ എല്ലാം റാണ തന്റെ ഭാര്യയ്ക്കൊപ്പം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാക് ഭീകരരെ മുംബൈയില്‍ എത്തിച്ചതും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയതും ആരൊക്കെ, അവര്‍ക്ക് പാക് സൈന്യം, ചാര സംഘടന എന്നിവയുമായുള്ള ബന്ധം ഭാരതം തൂക്കിക്കൊന്ന മുഖ്യപ്രമതി അജ്മല്‍ കസബുമായുള്ള ബന്ധം എന്നിവയെല്ലാം ഏജന്‍സി ഇയാളോട് തിരക്കും.

സൈനിക ഡോക്ടറായിരുന്നു റാണ. പാക് വംശജനും യുഎസ് ഭീകരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അനുയായി ആയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹെഡ്ലി. ഹെഡ്ലിക്കും തഹാവൂര്‍ റാണയ്ക്കും പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തന്റൈ ആരോഗ്യം മോശമാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് റാണ നല്കിയ ഹര്‍ജികള്‍ എല്ലാം യുഎസ് കോടതികള്‍ തള്ളിയിരുന്നു.

2008 നവംബർ 26നാണ് മുംബൈ ആക്രമണം നടക്കുന്നത്.  ഇതിന് ദിവസങ്ങൾക്ക് മുമ്പ് റാണ കേരളത്തിലും എത്തിയിരുന്നു. നവംബർ 16-17 തീയതികളിലാണ് റാണ കൊച്ചിയിൽ എത്തിയത്.  മറൈൻ ഡ്രൈവിലുള്ള താജ് റെസിഡൻസിയിൽ ഭാര്യയ്‌ക്കൊപ്പമാണ് റാണ താമസിച്ചത്. എന്നാൽ യാത്രയുടെ ഉദ്ദേശം ഇതുവരെ വ്യക്തമായിട്ടില്ല. റാണയെ ചോദ്യം ചെയ്യുന്നതിലൂടെ  ഇക്കാര്യത്തിലും വ്യക്തത വരുത്താൻ സാധിക്കും.   മുംബൈയ്‌ക്ക് സമാനമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് കൊച്ചി.  മുംബൈയിലേതിന് സമാനമായി കടൽമാർഗം കടന്നുകയറാൻ സാധിക്കും. കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടോ എന്നും വ്യക്തമാകാനുണ്ട്.  ഒപ്പം കേരളത്തിൽ നിന്നും തീവ്രവാദ റിക്രൂട്ടിം​ഗ് നടത്തിയിരുന്നോ എന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരും.

എമിഗ്രേഷൻ കൺസൾട്ടന്റ് എന്ന മേൽവിലാസത്തിലാണ് റാണ കൊച്ചിയിൽ താമസിച്ചത്. അക്രമണത്തിന് പിന്നാലെ ഹോട്ടലിൽ എത്തിയ വിദേശികളുടെ വിവരം താജ് ഹോട്ടൽ അധികൃതർ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാണ കേരളത്തിൽ എത്തിയ വിവരം എൻഐഎ സ്ഥിരീകരിച്ചത്. ഭീകരാക്രമണം നടന്ന അതേ മാസം തന്നെ മുംബൈയിലെ താജ് ഹോട്ടലിലും ഇയാൾ ഭാര്യയോടൊപ്പം നാല് ദിവസം താമസിച്ചിരുന്നു. ഇതും നിരവധി സംശയങ്ങൾക്ക് വഴിവക്കുന്നുണ്ട്.